ഉഴമലയ്ക്കൽ ∙ ഇന്ത്യ–ന്യൂസിലൻഡ് ക്രിക്കറ്റ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കണ്ടു മടങ്ങും വഴിയാണ് രാജേഷും ബിനോയിയും അപകടത്തിൽപെട്ടത്. ഇന്ത്യ ജയിച്ചതിന്റെ ആവേശത്തിൽ മടങ്ങി വരുമ്പോഴാണ് കുളപ്പടയ്ക്കു സമീപം എതിർദിശയിൽ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചു.
വേളി ഐഎസ്ആർഒയിലെ താൽക്കാലിക ജീവനക്കാരായിരുന്ന ഇരുവരും. ജോലിക്കു പോകുന്നതും ഒരുമിച്ചായിരുന്നു.
ഇരുവരുടെയും വീടുകൾ തമ്മിലും 2 കിലോമീറ്റർ ദൂരമേയുള്ളൂ. ഇരുകുടുംബങ്ങളുടെയും അത്താണിയായിരുന്നു ഈ യുവാക്കൾ.
ഷീറ്റുമേഞ്ഞ വീടിനു പകരം അടച്ചുറപ്പുള്ള വീടു പണിയണമെന്ന മോഹം ബാക്കിയാക്കിയാണ് രാജേഷിന്റെ വിയോഗം. പെയ്ന്റിങ് തൊഴിലാളിയായ അച്ഛൻ സതികുമാറിനെ സഹായിക്കാനാണ് രാജേഷ് ചെറുപ്പത്തിലേ ജോലി തേടിയിറങ്ങിയത് എന്നു ബന്ധുക്കൾ ഓർക്കുന്നു.
ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട
ബിനോയിയുടെ അമ്മ സുധ കേൾവി പരിമിതിയുള്ളയാളാണ്. സുധയുടെ സഹോദരി സൂസമ്മയാണ് ബിനോയിയെ പഠിപ്പിച്ചതും മറ്റും.
ജോലി ചെയ്തു മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാനുള്ള ശ്രമത്തിനിടെയാണ് ബിനോയിയുടെ വേർപാട്.
എം.ശ്രീലാലും അഭിനവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ വിയോഗത്തിന്റെ നടുക്കത്തിലാണു നാട്ടുകാരിപ്പോഴും.
ഉഴമലയ്ക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച അപകടം: നാലാമനും മരിച്ചു
ആര്യനാട് ∙ ഞായറാഴ്ച രാത്രി 11 മണിയോടെ ഉഴമലയ്ക്കൽ ഗവ.ആശുപത്രിക്കു സമീപം ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച അപകടത്തിൽ പരുക്കേറ്റ നാലാമനും മരിച്ചു.
ഉഴമലയ്ക്കൽ പരുത്തിക്കുഴി ബൈബിൾ കോളജിന് സമീപം എബിഎസ് വില്ലയിൽ ബി.അഭിനവ്(21) ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കുളപ്പട
മൊണ്ടിയോട് മേക്കുംകര വീട്ടിൽ രാജേഷ് (20), ഉഴമലയ്ക്കൽ വാലൂക്കോണം പാലക്കുഴി പുത്തൻ വീട്ടിൽ എസ്.ബിനോയ്(20), കുളപ്പട പാതാരിമൂല ശ്രുതി ഭവനിൽ എം.ശ്രീലാൽ(28)എന്നിവർ സംഭവ സ്ഥലത്തു തന്നെ മരണമടഞ്ഞിരുന്നു.
ആർ.ബിനു– എസ്.ഷാനി ദമ്പതികളുടെ മകനാണ് അഭിനവ്.
സഹോദരൻ:ബി.ആകാശ്. സതികുമാർ–മിനി ദമ്പതികളുടെ മകനായ രാജേഷ് ഐഎസ്ആർഒയിലെ താൽക്കാലിക ജോലിക്കാരനായിരുന്നു.
സഹോദരി: സൗമ്യ.പരേതനായ സുരേന്ദ്രൻ–സുധ ദമ്പതികളുടെ മകനായ എസ്.ബിനോയ് ധനുവച്ചപുരം ഐടിഐയിലെ വിദ്യാർഥിയും ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനുമായിരുന്നു. സഹോദരി:ബിൻസി.
പരേതനായ മണിലാൽ–മായ ദമ്പതികളുടെ മകനാണ് എം.ശ്രീലാൽ. സഹോദരി:ശ്രുതി.
മരിച്ച 4 പേരും അവിവാഹിതരാണ്. രാജേഷ്, ബിനോയ്, ശ്രീലാൽ എന്നിവരുടെ മൃതദേഹം സംസ്കരിച്ചു.
അഭിനവിന്റെ സംസ്കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ .
വില്ലനായത് അമിതവേഗം
ആര്യനാട് ∙ കുളപ്പട ഗവ.ആശുപത്രിക്കു സമീപമുണ്ടായ അപകടത്തിൽ 4 യുവാക്കൾ മരിച്ച സംഭവത്തിന്റെ നടുക്കം മാറാതെ നാട്.
ചെറിയ വളവാണെങ്കിലും എതിരെ വരുന്നവരെ ഇവിടെ പെട്ടന്നു കാണാൻ കഴിയില്ലെന്നും സ്ഥിരം അപകടമേഖലയാണിതെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വാഹനം കൂട്ടിയിടിച്ചതിന്റെ ഉഗ്രശബ്ദം കേട്ടാണു സമീപവാസികൾ ഓടിയെത്തിയത്.
യുവാക്കൾ 4 പേരും ഗുരുതരമായി പരുക്കേറ്റ് കിടക്കുന്നതാണു കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഇടിച്ച ബൈക്കുകൾ രണ്ടും രണ്ടുവശത്തേക്കു മറിഞ്ഞുവീണിരുന്നു.
ശ്രീലാലും അഭിനവും സഞ്ചരിച്ച ബൈക്ക് 50 മീറ്ററോളം അകലേക്കു തെറിച്ചുവീണ നിലയിലായിരുന്നു. അമിതവേഗമാണ് അപകടകാരണമെന്നു പൊലീസും മോട്ടർ വാഹനവകുപ്പും സ്ഥിരീകരിച്ചു.
അപകടത്തിൽപ്പെട്ടവർ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന.
ഇടിയുടെ ആഘാതത്തിൽ അഭിനവും ശ്രീലാലും സഞ്ചരിച്ചിരുന്ന ബൈക്ക് പൂർണമായും രാജേഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് 75 ശതമാനവും തകർന്നതായി മോട്ടർ വാഹന വകുപ്പ് പറഞ്ഞു.
പൊലീസും മോട്ടർ വാഹന വകുപ്പും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി. ആര്യനാട് പൊലീസാണ് അന്വേഷിക്കുന്നത്.
ആര്യനാട്–നെടുമങ്ങാട് റോഡിലെ അപകടങ്ങൾക്കു പിന്നിൽ വാഹനങ്ങളുടെ അമിതവേഗവും മത്സരയോട്ടവുമാണെന്നു നാട്ടുകാർ പറയുന്നു. ഒരു വർഷത്തിനിടെ 10 പേരാണ് മേഖലയിൽ അപകടത്തിൽ മരിച്ചത്.
വാഹന പരിശോധനയും ബോധവൽക്കരണവും കുറഞ്ഞതാണ് ഇതിനു കാരണമെന്നു നാട്ടുകാർ പരാതിപ്പെടുന്നു. ഇരുചക്രവാഹനങ്ങളിൽ മൂന്നും നാലും പേർ ചേർന്നു സഞ്ചരിക്കുന്നതും അമിതവേഗവും അശ്രദ്ധയുമെല്ലാം അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
റോഡ് നവീകരിച്ച ശേഷം പുതുക്കളങ്ങരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു 3 പേർ മരിച്ചിരുന്നു. അപകടങ്ങൾ പതിവായതോടെ ബാങ്ക് ജംക്ഷനു സമീപം നാട്ടുകാർ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു.
എന്നാൽ പൊലീസും പൊതുമരാമത്ത് അധികൃതരും ഇടപെട്ട് ഇതുനീക്കി. ഇതിനുശേഷം അപകടം വർധിച്ചതായി നാട്ടുകാർ ആരോപിക്കുന്നു.
തോളൂർ, കുളപ്പട മേഖലകൾ സ്ഥിരം അപകടകേന്ദ്രങ്ങളായി എന്നും പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

