കൊല്ലം ∙ ജില്ലയിൽ ദേശീയപാത നിർമാണം പുരോഗമിക്കുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്– നിലവിൽ സുരക്ഷിതമാണോ ഇതുവഴി യാത്ര… ? കഴിഞ്ഞ ദിവസമാണ് ആലപ്പുഴ തുറവൂരിൽ 80 ടൺ ഭാരമുള്ള കോൺക്രീറ്റ് ഗർഡർ 9 മീറ്റർ ഉയരത്തിൽ നിന്ന് പിക്കപ്പ് വാനിലേക്ക് വീണ് ഡ്രൈവർ മരിച്ചത്.
അതിനു തൊട്ടുമുൻപ്, ഈ ജില്ലയിൽ കുരീപ്പുഴയിൽ അപ്രോച്ച് റോഡ് ഉയർത്താൻ മണ്ണിറക്കുമ്പോൾ അതിൽപെട്ട് ബിഹാർ സ്വദേശിയായ തൊഴിലാളി ദാരുണമായി കൊല്ലപ്പെട്ടു. മനുഷ്യ ജീവന് ഒരു വിലയും ഇല്ലാതെ, സുരക്ഷിതത്വ സംവിധാനങ്ങൾ ഇല്ലാതെയാണോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്? ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു രാവും പകലും നിർമാണം നടത്തുമ്പോൾ സുരക്ഷിതത്വം മറക്കുകയാണോ…? എത്രത്തോളം സുരക്ഷയാണ് അധികൃതർ ജനങ്ങൾക്ക് നൽകുന്നത്?
പൊട്ടിപ്പൊളിഞ്ഞ സർവീസ് റോഡുകൾ
ദേശീയപാതയുടെ നിർമാണത്തിന്റെ ഭാഗമായി ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും സർവീസ് റോഡുകളിലൂടെയാണ് യാത്ര ചെയ്യേണ്ടത്.
ഇതിൽ പല ഇടങ്ങളിലും സർവീസ് റോഡുകൾ തകർന്നു കിടക്കുകയാണ്. ചെറിയ ചെറിയ കുഴികളും ചരലുകളുമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ് റോഡുകൾ.
കൊട്ടിയം, പാരിപ്പള്ളി, ഓച്ചിറ, ശക്തികുളങ്ങര തുടങ്ങി എല്ലാ ഇടങ്ങളിലും സമാനമാണ് സാഹചര്യം.
പൂർണതോതിൽ ഗതാഗത യോഗ്യമാക്കാതെ, സുരക്ഷാ സംവിധാനങ്ങളില്ലാതെ റോഡുകൾ തുറന്നു കൊടുത്തതാണ് പ്രശ്നത്തിന് കാരണം. ഇരുചക്ര വാഹനങ്ങളാണ് റോഡുകളുടെ ശോചനീയാവസ്ഥയിൽ കൂടുതൽ ബുദ്ധിമുട്ടുന്നത്.
രാത്രിയാത്ര ദുർഘടം
ഒരിടത്തും തെരുവുവിളക്കുകളോ മറ്റു പ്രകാശ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ദേശീയപാതയുടെ നിർമാണം നടക്കുന്ന ഭാഗങ്ങളിലെല്ലാം കനത്ത ഇരുട്ടാണ് അനുഭവപ്പെടുന്നത്.
വാഹനങ്ങളുടെയും സമീപത്തെ സ്ഥാപനങ്ങളുടെയും വെളിച്ചം മാത്രമാണുള്ളത്. പാതിരാത്രിയിൽ അതും കുറയുന്നതോടെ ഏറെ ശ്രദ്ധയോടെ മാത്രമേ ഇതിലൂടെ സഞ്ചരിക്കാൻ സാധിക്കൂ.
പാരിപ്പള്ളി ഭാഗങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.
നിർമാണ സാമഗ്രികൾ എല്ലായിടത്തും
ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള മണ്ണ്, കല്ലുകൾ, കോൺക്രീറ്റ് സ്ലാബുകൾ, ആർഇ പാനൽ തുടങ്ങിയ വിവിധ വസ്തുക്കൾ പല ഇടങ്ങളിലും അലക്ഷ്യമായാണ് വച്ചിരിക്കുന്നത്. റോഡുകളുടെ സ്ഥലം അപഹരിക്കുന്നതിന് പുറമേ ഇത് വലിയ സുരക്ഷാ ഭീഷണിയും ഉണ്ടാക്കുന്നുണ്ട്.
മണ്ണും മറ്റും റോഡിനോട് ചേർത്ത് ഇട്ടതിനാൽ കാവനാട് അടക്കമുള്ള ഭാഗങ്ങളിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കുറഞ്ഞ സ്ഥലം മാത്രമാണ് ലഭിക്കുന്നത്. ചാത്തന്നൂരിൽ നിർമാണം കഴിഞ്ഞ ഭാഗത്തു നിന്ന് മാറ്റാതിരുന്ന കോൺക്രീറ്റ് ബാരിക്കേഡിൽ കഴിഞ്ഞ ദിവസം ബസ് ഇടിക്കുകയും ഏഴോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇനിയും വേണം ദിശാസൂചികകൾ
ദേശീയപാതയിൽ ഇനിയും ആവശ്യത്തിനുള്ള ദിശാസൂചികകളില്ല.
സ്ഥലം പരിചയമില്ലാത്തവർക്ക് ഏത് ഭാഗത്തിലൂടെ കയറണമെന്നോ ഇറങ്ങണമെന്നോ ഒരു ധാരണയും ലഭിക്കില്ല. ദിശാസൂചികകൾ മറച്ചു കൊണ്ട് നിർമാണ സാമഗ്രികൾ വയ്ക്കുന്നതും പ്രശ്നമാണ്.
കൂടുതൽ വ്യക്തവും കൃത്യവുമായ ദിശാസൂചികകൾ സ്ഥാപിക്കണെന്നാണ് ഉയരുന്ന ആവശ്യം.
ജില്ലയിൽ ദേശീയപാത നിർമാണത്തിനിടെ ഇതുവരെ ഉണ്ടായ അപകടങ്ങൾ
∙ 2025 നവംബർ 11 ന് ബൈപാസിൽ കുരീപ്പുഴ–കാവനാട് പാലത്തിന്റെ അപ്രോച്ച് റോഡ് ഉയർത്താൻ മണ്ണിറക്കുമ്പോൾ അതിൽപ്പെട്ട് ബീഹാർ കത്തിഹാർ സ്വദേശി മുഹമ്മദ് ജിബ്രേൽ മരിച്ചു. ∙ 2025 ജൂലൈ 21 ന് നീണ്ടകരയിലെ പാലം പണിക്കിടെ ഇരുമ്പ് ഗർഡർ വീണ് ബീഹാർ ലഖിസരായ് സ്വദേശി വിനോദ് സിങ് മരിച്ചു.
∙ 2025 ജൂലൈ 14 ന് കൊട്ടിയത്ത് സ്ലാബ് ഇളകി വീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരുക്കേറ്റു.
∙ 2025 ജൂൺ 12ന് പാലത്തറയിൽ ഓട നിർമാണത്തിന് കുഴി എടുത്തപ്പോൾ ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞുതാണു. ∙ 2025 മേയ് 9 ന് പാരിപ്പള്ളിയിൽ മണ്ണുമാന്തിയുടെ ബക്കറ്റ് സ്വകാര്യ ബസിൽ ഇടിച്ച് 19 പേർക്ക് പരുക്കേറ്റു.
∙ 2025 മാർച്ച് 25 ന് ബൈപാസിൽ കല്ലുംതാഴം പാൽക്കുളങ്ങര ക്ഷേത്രത്തിന് അടുത്തായി റോഡിന്റെ വശമിടിഞ്ഞ് 3 പേർക്ക് പരുക്കേറ്റു. ∙ 2025 ഫെബ്രുവരി 7 ന് കല്ലുംതാഴം റെയിൽവേ പാലത്തിനു സമീപം സർവീസ് റോഡ് നിർമാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുമ്പോൾ മണ്ണിടിഞ്ഞു അപകടമുണ്ടായി. ∙ 2024 നവംബർ 28 ന് കൊല്ലം അയത്തിൽ ജംക്ഷന് സമീപം ദേശീയപാതയിൽ നിർമിക്കുന്ന പാലത്തിന്റെ കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നു വീണു.
തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.
മേവറം കടക്കാനാകാതെ….
നിലവിൽ ജില്ലയിലെ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇടങ്ങളിലൊന്ന് മേവറം ജംക്ഷനാണ്. കൊല്ലം നഗരത്തിലേക്കുള്ള കവാടമായ ഇവിടെ ഏത് സമയത്തും വാഹനങ്ങളുടെ വലിയ നിരയാണ്.
ഇവിടെയുള്ള അടിപ്പാത ആകെ കുഴിച്ചിട്ടിരിക്കുകയും പൊളിഞ്ഞു കിടക്കുകയുമാണ്. ഒന്നു മാറിയാൽ വലിയ അപകടമാണ് ഉണ്ടാവുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

