എറണാകുളം ജില്ലയിലെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ മാറംപിള്ളി മുടിക്കൽ തുകലിൽ വീട്ടിൽ ഉവൈസിനെ (40) കാപ്പ (KAAPA) നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. തുടർനടപടികളുടെ ഭാഗമായി ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ജി.പ്രിയങ്കയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ ഉവൈസ് പ്രതിയാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം വെച്ച് ബംഗാൾ സ്വദേശിയുടെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ ബലമായി കവർച്ച ചെയ്യാൻ ശ്രമിക്കുകയും, ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്ത കേസാണ് ഇയാൾക്കെതിരായ തുടർനടപടികൾക്ക് വഴിയൊരുക്കിയത്. ഈ കേസിൽ പ്രതിയായതിനെത്തുടർന്നാണ് കാപ്പ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്.
പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ എൽ. അനിൽ കുമാർ, സബ് ഇൻസ്പെക്ടർമാരായ ജോജോ ജോർജ്, ജോബി ജോർജ്, എസ്.എൽ.അർജുൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ കെ.ആർ.സുധീർ, എം.ബി.സുബൈർ, സിവിൽ പൊലീസ് ഓഫിസർ എ.കെ.നജ്മി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

