
വിദ്യാർഥിനിക്കെതിരെ അപവാദപ്രചാരണം; അധ്യാപികയ്ക്കെതിരെ പോക്സോ കേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കിളിമാനൂർ (തിരുവനന്തപുരം) ∙ പ്ലസ് വൺ വിദ്യാർഥിനിയെയും അധ്യാപകനെയും ചേർത്ത് അപവാദപ്രചാരണം നടത്തുകയും വ്യാജ പീഡന പരാതി നൽകുകയും ചെയ്ത സംഭവത്തിൽ കിളിമാനൂർ ആർആർവി ഗേൾസ് എച്ച്എസ്എസിലെ ഹിന്ദി അധ്യാപിക സി.ആർ.ചന്ദ്രലേഖയ്ക്ക്(47) എതിരെ പൊലീസ് കേസ് എടുത്തു. പോക്സോ നിയമ പ്രകാരവും പട്ടികവിഭാഗ പീഡന നിരോധനനിയമ പ്രകാരമുള്ള കേസിൽ അപകീർത്തിപ്പെടുത്തൽ കുറ്റവും ചുമത്തിയിട്ടുണ്ട്. അധ്യാപിക ഒളിവിലാണെന്നു പൊലീസ് പറയുന്നു. സംഭവത്തിൽ വിദ്യാർഥിനിയുടെ അമ്മയുടെ മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചന്ദ്രലേഖയെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. സ്കൂളിലെ ഹാജർ ബുക്ക് മോഷ്ടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ജനുവരി മുതൽ സസ്പെൻഷനിൽ തുടരുന്ന ലാബ് അസിസ്റ്റന്റും അധ്യാപികയ്ക്കൊപ്പം അപവാദ പ്രചാരണത്തിനു കൂട്ടുനിന്നെന്ന് കുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നുണ്ടെങ്കിലും കേസ് എടുത്തിട്ടില്ല.
അപവാദ പ്രചാരണത്തിൽ മനംനൊന്ത് വിദ്യാർഥിനി ഡിസംബറിൽ പഠനം അവസാനിപ്പിച്ചിരുന്നു. മാതാവ് കഴിഞ്ഞ മാസം 27ന് അധ്യാപികയ്ക്കും ലാബ് അസിസ്റ്റന്റിനുമെതിരെ മുഖ്യമന്ത്രിക്കും പട്ടികജാതി–വർഗ കമ്മിഷനും സ്കൂൾ മാനേജർക്കും പരാതി നൽകി. സഹ അധ്യാപകനോടുള്ള വിരോധം മൂലമാണ് ചന്ദ്രലേഖ, വിദ്യാർഥിനിയെ ഇരയാക്കി അപവാദ പ്രചാരണവും വ്യാജ പരാതിയും നൽകിയതെന്നാണ് പരാതികളിൽ വ്യക്തമാകുന്നതെന്ന് പൊലീസ് പറയുന്നു. ഇതേ അധ്യാപകനും സ്കൂൾ മാനേജർക്കുമെതിരെ ചന്ദ്രലേഖ ലൈംഗിക അധിക്ഷേപ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ അതും വ്യാജമെന്നു വ്യക്തമായെന്നാണ് പൊലീസ് പറയുന്നത്.
വകുപ്പുതല അന്വേഷണം തുടങ്ങി
കിളിമാനൂർ ∙ ആർആർവി ഗേൾസ് എച്ച്എസ്എസിലെ വിദ്യാർഥിനിക്കും അധ്യാപകനുമെതിരെ സഹഅധ്യാപിക അപവാദ പ്രചാരണം നടത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരം ഹയർ സെക്കൻഡറി വിഭാഗം ആർഡിഡി സ്കൂളിലെത്തി അധ്യാപകരിൽനിന്ന് മൊഴിയെടുത്തു. ഉടൻ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയെടുക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.