തുറവൂർ ∙ കെഎസ്എഫ്ഇ എരമല്ലൂർ ശാഖയിലെ മോഷണ ശ്രമം പരാജയപ്പെടാൻ കാരണം കെട്ടിട ഉടമ യാദൃശ്ചികമായി വീട്ടിലെത്തിയത്.
ഞായർ രാവിലെ പുരയിടത്തിലെ പ്ലാവിൽ നിന്നു ചക്കയിടാൻ ശ്രമിക്കുമ്പോഴാണു കെഎസ്എഫ്ഇ ശാഖയിലേക്ക് വീട്ടിലെ മീറ്ററിൽ നിന്നു കേബിൾ വലിച്ചത് ശ്രദ്ധയിൽപെട്ടത്. സമീപത്ത് ഒന്നിലധികം ബാങ്കുകൾ, സിനിമ തിയറ്റർ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന തിരക്കേറിയ സ്ഥലമാണിത്.
കെഎസ്എഫ്ഇ ശാഖയുടെ പിന്നിൽ കാട് പിടിച്ച പ്രദേശമാണ്. ഇതിനോട് ചേർന്നാണ് ഉടമയുടെ താമസമില്ലാത്ത വീടും സ്ഥിതി ചെയ്യുന്നത്.
ദിവസങ്ങളോളം നിരീക്ഷണം നടത്തിയതിന് ശേഷമാകും മോഷ്ടാക്കൾ അവധി ദിവസങ്ങളിൽ കെഎസ്എഫ്ഇ ശാഖയിൽ കൊള്ള നടത്താനുള്ള ശ്രമം തിരഞ്ഞെടുത്തതെന്ന് പൊലീസ് സംശയിക്കുന്നു.
കെഎസ്എഫ്ഇ കെട്ടിടത്തിന് മുകളിലെത്താൻ, സമീപത്തെ കെട്ടിടത്തിന് മുകളിൽ പരസ്യബോർഡ് സ്ഥാപിക്കുന്നതിനായി കൊണ്ടുവന്ന ഇരുമ്പ് പൈപ്പുകൾ മുറിച്ചാണ് മോഷ്ടാക്കൾ ഏണി ഉണ്ടാക്കിയത്. കട്ടറുകൾ ഉപയോഗിച്ച് മുറിക്കുന്നതിനും പൂട്ടുകൾ തകർക്കാനുമാണ് വീട്ടിൽ നിന്നു കേബിൾ വലിച്ച് വൈദ്യുതി എടുത്തതെന്ന് കരുതുന്നു.
ഈ സംഭവം കെട്ടിട ഉടമയുടെ ശ്രദ്ധയിൽ പെട്ടില്ലായിരുന്നെങ്കിൽ ഞായറാഴ്ച രാത്രിയോടെ വൻ മോഷണം നടക്കാൻ സാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൂട്ട് പൊളിച്ച് കെഎസ്എഫ്ഇ ശാഖയിൽ കയറിയ ശേഷം ലോക്കർ പൊളിക്കാനായിരുന്നു ശ്രമം. ഇതു വിഫലമായതോടെ മോഷ്ടാക്കൾ കൊണ്ടുവന്ന കട്ടർ, ഇതു കൂടാതെ മുറിക്കുന്നതിനുള്ള വിവിധ തരത്തിലുള്ള ബ്ലേഡുകൾ എന്നിവ കെഎസ്എഫ്ഇ ഓഫിസിൽ വച്ച് മടങ്ങി.
ദേശീയപാതയിൽ എരമല്ലൂർ ജംക്ഷന് തെക്കുഭാഗത്ത് പ്രവർത്തിക്കുന്ന ശാഖയിലാണ് ശനിയാഴ്ച രാത്രി മോഷണ ശ്രമം നടന്നത്.
ഗ്യാസ് കട്ടർ ഉപയോഗിച്ച് പൂട്ട് പൊളിച്ചെങ്കിലും ലോക്കർ തുറക്കാനായില്ല. സംഭവത്തിൽ ഒന്നിലധികം പേരുള്ളതായി പൊലീസ് സംശയിക്കുന്നു.
കെഎസ്എഫ്ഇ ശാഖ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ ഉടമ വി.ഉത്തമനാണ് മോഷണ ശ്രമം ആദ്യം കാണുന്നത്. സമീപത്തുള്ള ഇദ്ദേഹത്തിന്റെ പഴയ വീട്ടിൽ നിന്നു കെഎസ്എഫ്ഇ കെട്ടിടത്തിലേക്ക് വൈദ്യുതി കേബിൾ വലിച്ചിരിക്കുന്നതും, കെട്ടിടത്തിലേക്ക് ഏണി ചാരി വച്ചിരിക്കുന്നതും കണ്ട് സംശയം തോന്നി കെഎസ്എഫ്ഇ അധികൃതരെ അറിയിച്ചു.
തുടർന്ന് മാനേജരും ജീവനക്കാരുമെത്തി പരിശോധന നടത്തിയപ്പോഴാണു പൂട്ട് പൊളിച്ച നിലയിൽ കണ്ടത്.
വിവരം അറിഞ്ഞ് ആലപ്പുഴയിൽ നിന്നു ഡിവൈഎസ്പി വി.ജി.മുകേഷ്, അരൂർ എസ്ഐ വി.എ.അബീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ആലപ്പുഴയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പൊലീസ് സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

