കൊല്ലം ∙ സ്ത്രീകളെ കാണാതാകുന്നതിൽ കേരളത്തിൽ മുന്നിലുള്ള കൊല്ലം ജില്ലയിൽ, വിഷയത്തിൽ പഠനം നടത്താൻ കടപ്പാക്കട സ്പോർട്സ് ക്ലബ്ബിന്റെ വനിതാ വേദിയായ സ്നേഹിത കൺവൻഷൻ തീരുമാനിച്ചു.
ആത്മഹത്യയിൽ മുന്നിലുള്ള ജില്ല കൂടിയാണ് കൊല്ലം. അതിനെക്കുറിച്ചും പ്രത്യേക പഠനം നടത്തും.
ഗൗരവമുള്ള ഈ രണ്ട് പഠനങ്ങൾക്കും ജില്ലാ പഞ്ചായത്ത് സഹകരണം നൽകുമെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി അറിയിച്ചു.
ഒരുമാസം ശരാശരി 70 മുതൽ 90 സ്ത്രീകളെയും പെൺകുട്ടികളെയുമാണ് കൊല്ലം ജില്ലയിൽ നിന്ന് കാണാതാകുന്നത്.
അതായത് ഒരു വർഷം ശരാശരി 900 പേരെ കാണാതാകുന്നു. അവരിൽ 90% പേരെയും പിന്നീട് കണ്ടെത്തുന്നുണ്ടെന്നാണ് പൊലീസ് കണക്ക്.
5 മുതൽ 8 ശതമാനം പേരെ കണ്ടെത്താനാകുന്നില്ല. അതായത് പ്രതിവർഷം കാണാതാകുന്ന സ്ത്രീകളിൽ 45 മുതൽ 72 വരെ പേർ തിരിച്ചു വരുന്നില്ല.
ഇതുപ്രകാരം 10 വർഷത്തെ കണക്കെടുത്താൽ കൊല്ലം ജില്ലയിൽ നിന്നും കാണാതായ സ്ത്രീകളിൽ തിരിച്ചുവരാത്തവർ 500ന് മുകളിലാണ്. തിരിച്ചുവരാത്ത ഭൂരിഭാഗവും 18 നും 35നും വയസ്സിന് മധ്യേ പ്രായമുള്ളവരാണ്.
ഈ വിഷയത്തിൽ സ്നേഹിത 15 വർഷം മുൻപ് സമഗ്രമായ അന്വേഷണത്തിന് പ്രാരംഭം കുറിച്ചിരുന്നു. പ്രണയബന്ധം, കുടുംബപ്രശ്നങ്ങൾ, സൈബർ ചതിക്കുഴി, ജോലി തട്ടിപ്പ് തുടങ്ങിയവയെല്ലാം കാരണമായിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ കാണാതായി തിരിച്ചുവരാത്തവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി നിയമ സഹായ കേന്ദ്രം തുറക്കാനും സ്നേഹിത കൺവൻഷൻ തീരുമാനിച്ചു.
എഴുത്തുകാരി തനൂജ ഭട്ടതിരിപ്പാട്, സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. എ.ജി.ഒലീന എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മുൻമേയർ ഹണി ബെഞ്ചമിൻ അധ്യക്ഷയായി.
പി.ജെ.അർച്ചന പ്രവർത്തന പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. കടപ്പാക്കട
സ്പോർട്സ് ക്ലബ് സെക്രട്ടറി ആർ.എസ്.ബാബു, കോർപറേഷൻ മുൻ കൗൺസിലർ അമ്പിളി, മഞ്ജു എന്നിവർ സംസാരിച്ചു. സ്നേഹിത ചെയർമാൻ ചെയർപഴ്സനായി ഹണി ബെഞ്ചമിനെയും കൺവീനറായി പി.ജെ.അർച്ചനയെയും തിരഞ്ഞെടുത്തു.
101 അംഗ ജനറൽ കൗൺസിലും രൂപീകരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

