
വീടു കുത്തിത്തുറന്ന് കവർച്ച; ഒരാൾ കൂടി അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മല്ലപ്പള്ളി ∙ അടഞ്ഞുകിടന്നിരുന്ന വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും പണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കവർന്ന കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നേമം പൊന്നുമംഗലം ഫർഹാൻ വില്ലയിൽ നവാസിനെയാണ് (52) അറസ്റ്റിലായത്. കുന്നന്താനം നെടുങ്ങാടപ്പള്ളി കല്ലുങ്കൽപടി കിഴക്കയിൽ കെ.എം.മത്തായിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. മത്തായി കഴക്കൂട്ടത്തെ ബന്ധുവീട്ടിൽ മേയ് 15നു പോയി 17 ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. 20 പവൻ സ്വർണം, ലാപ്ടോപ്, വാച്ചുകൾ, 15,000 രൂപ, 8,000 രൂപ മൂല്യമുള്ള യുഎസ് ഡോളർ, 11500 രൂപയുടെ മൂല്യമുള്ള യുഎഇ ദിർഹം എന്നിവ അടക്കം 12,39,500 രൂപയുടെ മുതലാണു നഷ്ടപ്പെട്ടത്. കേസിലെ ഒന്നും രണ്ടും പ്രതികളായ നെയ്യാറ്റിൻകര പള്ളിച്ചൽ ഭഗവതിനട വട്ടവിളപുത്തൻവീട്ടിൽ അനിൽകുമാർ (44), പേരൂർക്കട കുടപ്പനക്കുന്ന് ജെപി ലെയ്ൻ പുല്ലുകുളം വീട്ടിൽ ബിജുകുമാർ (43) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സ്വർണാഭരണങ്ങൾ വിൽപന നടത്തി ലഭിച്ച 6 ലക്ഷം രൂപയിൽ അനിൽകുമാറിന് രണ്ടുലക്ഷവും ബിജുകുമാറിന് ഒരുലക്ഷം രൂപയും നവാസ് നൽകി. സ്വർണാഭരണങ്ങൾ വിൽപന നടത്തിയ നെയ്യാറ്റിൻകരയിലെയും കിള്ളിപ്പാലത്തെയും കടകളിൽ നിന്നായി 6 പവൻ കണ്ടെടുത്തു. നവാസ് 21 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.കീഴ്വായ്പൂര് പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. എസ്ഐ മനോജ്കുമാർ,എസ്സിപിഒമാരായ മനോജ്, അഖിലേഷ്, സിപിഒമാരായ ദീപു, വിഷ്ണു, അവിനാഷ്, ടോജോ, അനസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.