
പൊലീസിന്റെ സമയോചിത ഇടപെടൽ; വീടു വിട്ട് ഇറങ്ങിയ 13കാരിയെ കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ അമ്മയോടു വഴക്കിട്ടു വീടു വിട്ട് ഇറങ്ങിയ പതിമൂന്നുകാരിയെ പൊലീസിന്റെ സമയോചിത ഇടപെടലിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലാണു കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായുള്ള പരാതി ലഭിച്ചത്. തുടർന്ന്, അഞ്ചാലുംമൂട് പൊലീസ് കുട്ടിയുടെ ചിത്രം സഹിതം മറ്റു സ്റ്റേഷനുകളിലേക്കു വിവരം നൽകി. ഇതു കണ്ട കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഐ.ഷൈജു, സിപിഒ ടി.സാഗർ എന്നിവർ ഉടനെ കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം എത്തി പരിശോധന നടത്തി.
സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്നു കുട്ടി ഡിപ്പോയിലേക്കു കയറിപ്പോകുന്ന ദൃശ്യം ലഭിച്ചു. ഉടനെ ഉദ്യോഗസ്ഥൻ ഡിപ്പോയിൽ എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തിരുവനന്തപുരത്തേക്കുള്ള ബസിൽ കുട്ടി കയറിപ്പോയെന്നു മനസ്സിലാക്കി. ഉടനെ ഡിപ്പോയിലെ ഉദ്യോഗസ്ഥരെക്കൊണ്ടു ബസിലെ കണ്ടക്ടറെ ഫോണിൽ ബന്ധപ്പെടുകയും കുട്ടിയുടെ ചിത്രം അയച്ചു കൊടുത്ത ശേഷം ആൾ വാഹനത്തിലുണ്ടോ എന്ന് ഉറപ്പാക്കാനും നിർദേശിച്ചു. ബസിൽ കുട്ടി ഉണ്ടെന്നു കണ്ടക്ടർ അറിയിച്ചു. ഈ സമയം ബസ് തിരുവനന്തപുരം ബേക്കറി ജംക്ഷനിൽ എത്തി. ഉടനെ, ഉദ്യോഗസ്ഥർ വിവരം തമ്പാനൂർ പൊലീസിനു കൈമാറി. ബസ് സ്റ്റാൻഡിൽ എത്തിയതോടെ തമ്പാനൂർ പൊലീസെത്തി കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയ ശേഷം രക്ഷിതാക്കളെ വിവരം അറിയിച്ചു.