ചേർത്തല: ആലപ്പുഴയിൽ നഗരത്തിലെ ഭാഗ്യക്കുറി വില്പനശാലയിൽ നിന്ന് 2.16 ലക്ഷം രൂപയുടെ ഭാഗ്യക്കുറി ടിക്കറ്റുകളും പതിനായിരത്തോളം രൂപയും മോഷ്ടിച്ച കേസിൽ പ്രതിയെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂർ വളമംഗലം മല്ലികശേരി എസ് ധനേഷ് കുമാർ (40) ആണ് അറസ്റ്റിലായത്.
ചേർത്തല ദേവീ ക്ഷേത്രത്തിന് തെക്ക് വശം കണിച്ചുകുളങ്ങര പള്ളിക്കാവ് വെളിയിൽ ലത ബാബുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബ്രദേഴ്സ് ഭാഗ്യക്കുറി വില്പനശാലയിൽ ഒക്ടോബർ 20ന് പുലർച്ചെയാണ് മോഷണം നടന്നത്. കടയുടെ വടക്ക് ഭാഗത്തുള്ള ജനൽ പാളി തുറന്ന് കമ്പി അറുത്ത് മാറ്റി, ഉള്ളിലുണ്ടായിരുന്ന ഇരുമ്പിന്റെ ഗ്രിൽ തകർത്താണ് ധനേഷ് കുമാർ അകത്തുകടന്നത്.
ഭാഗ്യധാര, ചൊവ്വാഴ്ച നറുക്കെടുക്കുന്ന സ്ത്രീശക്തി, ബുധനാഴ്ച നറുക്കെടുക്കുന്ന ധനലക്ഷ്മി, പൂജ ബംപർ എന്നിവയുടെ ടിക്കറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. കടയിലേയും സമീപത്തേയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.
ഇവിടെ നിന്ന് മോഷ്ടിച്ച ഭാഗ്യക്കുറികൾ തൃശൂർ, ഗുരുവായൂർ, മലപ്പുറം, കോഴിക്കോട് കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ പ്രതി വിൽപന നടത്തിയിരുന്നു. കൊയിലാണ്ടിയിലെ ഭാഗ്യക്കുറി വില്പനശാലയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ധനേഷ് കുമാറിനെ തിരിച്ചറിഞ്ഞത്.
ആറുമാസം മുൻപ് ഇതേ കടയിൽ ഷട്ടർ പൊളിച്ച് അകത്തുകടക്കാൻ ശ്രമിച്ചതും ഇയാളായിരുന്നു. ഈ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.
ചേർത്തല, കുത്തിയതോട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ധനേഷ്. തുറവൂരിൽ നിന്ന് ചേർത്തല സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ ഇന്ന് വൈകിട്ട് മോഷണം നടത്തിയ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാളെ കോടതിയിൽ ഹാജരാക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

