കൽപറ്റ ∙ ആവശ്യത്തിന് സ്റ്റോക്കില്ലാതെ ജില്ലയിലെ പെട്രോൾ പമ്പുകൾ. പലയിടങ്ങളിലും ‘നോ സ്റ്റോക്ക്’ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
സ്റ്റോക്ക് തീർന്നതോടെ കഴിഞ്ഞ 4ന് കൽപറ്റയിലെ 3 പെട്രോൾ പമ്പുകളിൽ ഇന്ധന വിതരണം മുടങ്ങിയിരുന്നു. കൽപറ്റയിലെ ഇന്ധനക്ഷാമം കാരണം ചുണ്ടേൽ, വൈത്തിരി മേഖലകളിലെ പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ടനിര പ്രതൃക്ഷപ്പെട്ടിരുന്നു.
ഇതു വൈത്തിരി, ലക്കിടി മേഖലകളിലുള്ളവരെയും വലച്ചു.വിനോദസഞ്ചാരികളും ഇന്ധനം ലഭ്യമാകാതെ വലഞ്ഞു. ഇന്ധനം തീർന്നു വീണ്ടും നിറയ്ക്കാനാകാതെ വഴിയിൽ കുടുങ്ങിയവരും ഏറെ.
അന്നു രാത്രിയോടെയാണു കൽപറ്റയിലെ പമ്പുകളിൽ ഇന്ധനമെത്തിയത്. കമ്പനിയിൽ നിന്ന് ആവശ്യത്തിന് ഇന്ധനം കിട്ടുന്നില്ലെന്നാണ് പമ്പുടമകൾ പറയുന്നത്.
ഓരോ പമ്പിലെയും ശരാശരി ഉപഭോഗം കണക്കാക്കി അത്യാവശ്യത്തിനുള്ള സ്റ്റോക്ക് മാത്രമാണ് നിലവിൽ നൽകുന്നത്.
ഇതിനിടെ, ഇന്ധനവില വർധിച്ചേക്കുമെന്ന ആശങ്കയെ തുടർന്ന് പെട്രോൾ പമ്പുകളിൽ കനത്ത തിരക്ക് അനുഭവപ്പെടുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിലവർധന മുന്നിൽക്കണ്ട് കമ്പനികൾ കൂടിയ വിലയ്ക്ക് വിൽക്കാനായി പെട്രോൾ സ്റ്റോക്ക് പൂഴ്ത്തിവയ്ക്കുകയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
മുഴുവൻ പണവും അടയ്ക്കുന്ന പമ്പുടമകൾക്ക് മാത്രം ഇന്ധനം
ഹോർമുസിലെ പ്രതിസന്ധി രൂക്ഷമായതോടെ മുഴുവൻ പണവും അടയ്ക്കുന്ന പമ്പുടമകൾക്ക് മാത്രമാണ് പല കമ്പനികളും നിലവിൽ ഇന്ധനം നൽകുന്നത്. എന്നാൽ, നിലവിൽ പണമുണ്ടെങ്കിൽ പോലും കൂടുതൽ സ്റ്റോക്കെടുക്കാൻ കമ്പനികൾ അനുവദിക്കുന്നില്ലെന്ന് പമ്പുടമകൾ പറയുന്നു.
പരമാവധി 2 ദിവസത്തേക്കുള്ള സ്റ്റോക്കാണ് നിലവിൽ ഓരോ പെട്രോൾ പമ്പിനും അനുവദിക്കുന്നത്. േനരത്തെ ഡീലർമാർ വാങ്ങുന്ന ഇന്ധനത്തിന്റെ തുക 5 ദിവസത്തിനുള്ളിൽ ക്രെഡിറ്റ് വ്യവസ്ഥയിൽ അടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു.
ചെറിയ പലിശ ഈടാക്കുമെങ്കിലും ഡീലർമാർക്ക് സാമ്പത്തികമായി ഇത് നേട്ടമായിരുന്നു.
പെട്രോൾ പമ്പുകളിലെ വിൽപനയ്ക്ക് അനുസരിച്ച് 40 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ക്രെഡിറ്റും നൽകാറുണ്ട്. എന്നാൽ, മാർച്ച് പകുതിയോടെ മുഴുവൻ തുകയും അഡ്വാൻസായി അടയ്ക്കുന്നവർക്ക് മാത്രമാണ് ലോഡ് നൽകുന്നത്.
ഇതോടെ, പല പമ്പുടമകൾക്കും സ്റ്റോക്ക് എടുക്കാൻ കഴിയാത്ത രീതിയിലുള്ള സാമ്പത്തിക ബാധ്യതയിലായി. സാധാരണ 12,000 ലീറ്റർ വരുന്ന ഒരു ലോഡിന് 11-13 ലക്ഷം രൂപയാണ് ഡീലർമാർ അടയ്ക്കേണ്ടത്.
പല പമ്പുകളും ഒരു ദിവസം തന്നെ രണ്ടും മൂന്നും ലോഡുകൾ ഒരുമിച്ചെടുക്കുകയും ചെയ്യാറുണ്ട്.
ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇതു വിറ്റ് പണം തിരിച്ചടയ്ക്കുന്നത് സാധ്യമല്ലെന്ന് പമ്പുടമകൾ പറയുന്നു. ഇതോടെ എണ്ണയെടുക്കുന്നത് പല പമ്പുടമകളും കുറച്ചിട്ടുണ്ട്.
ഇതും പെട്രോൾ ക്ഷാമം രൂക്ഷമാക്കി. ഓരോ പെട്രോൾ പമ്പിലും ശരാശരി എത്ര ലീറ്റർ ഇന്ധനം വിറ്റുപോകുന്നുണ്ട്, മിച്ചമുള്ള അളവ് എന്നിങ്ങനെയുള്ള കണക്കുകൾ ഓട്ടോമേഷൻ സംവിധാനം വഴി ബന്ധപ്പെട്ട
സെയിൽസ് ഓഫിസർമാർക്ക് അറിയാൻ കഴിയും. ഇതനുസരിച്ചാണ് സെയിൽസ് ഓഫിസർമാർ വഴി കമ്പനികൾ പമ്പുകളിലേക്ക് ലോഡ് അനുവദിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

