കാക്കൂർ∙ ‘മക്കൾക്കും കുടുംബത്തിനുമൊപ്പം നല്ലനിലയിൽ ജീവിച്ചതായിരുന്നു അവൾ. ചതിയിൽ പെട്ടുപോയതാണെന്നു ഉറപ്പാണ്.
3 കുഞ്ഞുങ്ങൾക്ക് ഉമ്മയെ ഇല്ലാതാക്കിയതിന്റെ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണം’ – സംഭവിച്ച പിഴവുകൾക്കെല്ലാം പരിഹാരം കാണാനും സ്വന്തം വീട്ടിലേക്കു തിരിച്ചുവരാനും ആഗ്രഹിച്ചിട്ടും ജീവിതത്തിലേക്കു തിരിച്ചുവരാനാകാതെ പോയ യുവതിയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നു. ഈന്താട് മുണ്ടപ്പുറത്തുമ്മൽ ഹസ്നയെ (34) താമരശ്ശേരി കൈതപ്പൊയിലിലെ അപാർട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുകയാണ് കുടുംബം. ഇപ്പോഴത്തെ പങ്കാളിയായ യുവാവിനൊപ്പം ഹൈസൺ അപാർട്മെന്റിൽ താമസിച്ചു വരികയായിരുന്നു ഹസ്ന.
കഴിഞ്ഞ ദിവസം രാവിലെയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടത്.
കഴിഞ്ഞ ജൂണിലാണ് ഹസ്ന ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം പോയത്. വിദേശത്തായിരുന്ന ഭർത്താവ് ഉമ്മയുടെ മരണത്തെ തുടർന്ന് അന്നു നാട്ടിൽ എത്തിയിരുന്നു.
ഇളയ കുഞ്ഞുമായി പോയ ഹസ്നയെ അടിവാരം ഭാഗത്തുനിന്നു കണ്ടെത്തി പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു. പിതാവും ബന്ധുക്കളും സ്റ്റേഷനിലെത്തി ഹസ്നയെ വീട്ടിലേക്കു കൊണ്ടുവന്നെങ്കിലും കുഞ്ഞിനെ എടുക്കാതെ രണ്ടാം ദിവസം ഹസ്ന വീടു വിട്ടിറങ്ങി.
പിന്നീടാണ് ഒരു യുവാവിനൊപ്പം കഴിയുന്ന വിവരം അറിയുന്നത്.
അതോടെ മാനസികമായി തകർന്ന കുടുംബാംഗങ്ങൾ പിന്നീട് ഹസ്നയുടെ കാര്യത്തിൽ ഇടപെട്ടില്ല. എങ്കിലും ഹസ്ന വീട്ടിലേക്കു വിളിക്കുകയും മാതാവുമായി സംസാരിക്കുകയും ചെയ്തിരുന്നു. മൂത്ത മകനെയും വിളിക്കാറുണ്ടായിരുന്നു.
ഭർതൃവീട്ടിൽ ആയിരുന്നപ്പോൾ ഹസ്ന ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോകാറുണ്ടായിരുന്നു.
അങ്ങനെയാണ് യുവാവുമായി പരിചയപ്പെട്ടതെന്നാണു ബന്ധുക്കൾക്ക് ലഭിച്ച വിവരം. വീട്ടിൽ വിളിച്ച് എല്ലാം പരിഹരിച്ചു തിരിച്ചുവരുമെന്ന് പറഞ്ഞതിന്റെ രണ്ടാം ദിവസം ഹസ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത് ദുരൂഹത വർധിപ്പിക്കുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു.
ദുരൂഹമായ ഇടപാടുകളിൽ ഹസ്നയെ ഉപയോഗിച്ചിരുന്നതായും കുടുംബം സംശയിക്കുന്നു.
ഇക്കാര്യങ്ങളിൽ ഉൾപ്പെടെ സമഗ്ര അന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്. എന്നാൽ, സംഭവത്തിൽ ദുരുഹത ഇല്ലെന്ന് പൊലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങി മരണം സ്ഥിരീകരിച്ചതായാണു സൂചന. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

