തിരുവഞ്ചൂർ ∙ തിരുവഞ്ചൂരിലെ ഭർതൃവീട്ടിൽ യുവതി ആഭിചാരക്രിയകൾക്കു വിധേയയായ സംഭവത്തിൽ മന്ത്രവാദിയും ഭർതൃകുടുംബാംഗങ്ങളും അല്ലാതെ മറ്റൊരാൾ കൂടെ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. വിഡിയോ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ഒരാളുടെ സാന്നിധ്യം കൂടെ സ്ഥിരീകരിച്ചത്. ആഭിചാരക്രിയകൾ നടക്കുമ്പോൾ യുവതിയുടെ കയ്യിൽ മുറുകെ പിടിച്ചത് ഇയാളാണെന്നാണ് വിവരം.
മന്ത്രവാദി ശിവദാസിന്റെ ഒപ്പം വന്നയാളാകാം ഇയാളെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ശിവദാസ് ഇതു നിഷേധിച്ചു. മറ്റു പ്രതികളായ, യുവതിയുടെ ഭർത്താവ് കൊരട്ടിക്കുന്നേൽ പുൽപ്പറംകുന്നേൽ വീട്ടിൽ അഖിൽദാസും അഖിലിന്റെ പിതാവായ ദാസും റിമാൻഡിൽ ആയതിനാൽ പൊലീസിന് ഇവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
2 ദിവസത്തെ ചോദ്യം ചെയ്യലിനായി പൊലീസ് ഇന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയേക്കും.മന്ത്രവാദിയെ വീട്ടിലെത്തിച്ചെന്ന് ആരോപിക്കപ്പെടുന്ന ഭർതൃമാതാവ് സൗമിനിക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.
നിലവിൽ കേസിലെ പ്രതിയല്ലാത്ത അഖിലിന്റെ സഹോദരിയും ഒളിവിലാണ്. സൗമിനി എത്തിച്ചേരാൻ സാധ്യതയുള്ള ബന്ധുവീടുകളിൽ മണർകാട് എസ്എച്ച്ഒ അനിൽ ജോർജിന്റെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു.
തകിട് ജപിച്ച് നൽകൽ മുൻപും പലവട്ടം
യുവതി വന്നതിനു ശേഷം വീട്ടിൽ എന്നും വഴക്കാണെന്ന് അഖിലിന്റെ മാതാവ് സൗമിനി മന്ത്രവാദിയോട് മുൻപും പറഞ്ഞിട്ടുള്ളതായി യുവതിയും പൊലീസും പറയുന്നു.
മന്ത്രവാദിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൗമിനി വീട്ടിലെ പ്രശ്നങ്ങളിലെല്ലാം പരിഹാരം തേടി മന്ത്രവാദിയെ ആണ് ബന്ധപ്പെട്ടിരുന്നത്. വീട്ടിൽ എന്തു സംഭവിച്ചാലും ഇയാൾ തകിട് ജപിച്ചു നൽകും.
വീട്ടിൽ പണമില്ലെന്നു പറഞ്ഞാലും തകിട് നൽകും.
എന്നാൽ പ്രതിഫലവും മേടിക്കും. ദിവസങ്ങൾക്കു ശേഷം മന്ത്രവാദി തന്നെ വീട്ടിലെത്തി ഈ തകിടുകൾ കത്തിച്ചു കളയും.
ദൈനംദിന ചെലവുകൾക്കു പോലും വീട്ടിൽ പണമില്ലാതിരിക്കുമ്പോഴാണ് മന്ത്രവാദിക്ക് ഈ പണം അഖിലിന്റെ വീട്ടുകാർ നൽകിയത്. പത്തനംതിട്ട
അടൂരിലെത്തിയും ഫോണിലൂടെയും സൗമിനി ഇയാളുമായി സംസാരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.2 മാസത്തെ പ്രണയത്തിന് ഒടുവിൽ തന്റെ 25ാം ജന്മദിനത്തിന്റെ പിറ്റേന്ന് (സെപ്റ്റംബർ 26) വീടുവിട്ടിറങ്ങി അഖിലിനൊപ്പം യുവതി താമസം തുടങ്ങിയെങ്കിലും വിവാഹച്ചടങ്ങുകൾ കുറച്ചു കഴിഞ്ഞു മതിയെന്ന് വീട്ടുകാരോടു നിർദേശിച്ചതും മന്ത്രവാദിയായ ശിവദാസാണ്.
പൂജ കഴിഞ്ഞതിനു പിന്നാലെ 20ന് വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങ് നടത്താൻ കുടുംബം തീരുമാനിച്ചിരുന്നു.
ഇതിനായി അഖിലിന്റെ പിതാവ് അയൽവാസികളെ അടുത്ത ദിവസങ്ങളിൽ ക്ഷണിച്ചിരുന്നു. ബാധ കയറുമ്പോൾ യുവതി എങ്ങനെയാണു പെരുമാറുന്നതെന്ന് പിന്നീട് കാണിക്കുന്നതിനു വേണ്ടിയാണ് അഖിലിന്റെ സഹോദരി ആഭിചാര ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്.
എന്നാൽ ഈ ദൃശ്യങ്ങളാണ് പിന്നീട് പരാതിയിൽ നിർണായക തെളിവായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

