കോയമ്പത്തൂർ ∙ മധുര വടക്ക്, മധുര തെക്ക്, മധുര സെൻട്രൽ, മധുര വെസ്റ്റ് എല്ലാ ഇടത്തിലെയും ‘ഉങ്ക വിജയ് താൻ പോട്ടി പോടുവതാക നിനൈത്തു വോട്ടു പോടുങ്ക’ ( എല്ലാ മണ്ഡലങ്ങളിലും നിങ്ങളുടെ വിജയ് ആണ് മത്സരിക്കുന്നതെന്ന് കരുതി ടിവികെയുടെ എല്ലാ സ്ഥാനാർഥികൾക്കും വോട്ട് ചെയ്യണം). മധുരയിലെ ആദ്യ തിരഞ്ഞെടുപ്പ് യോഗത്തിലെ പ്രസംഗം ഏറ്റെടുത്തിരിക്കുകയാണ് തമിഴ്നാട്.
ഭൂരിപക്ഷം ഇല്ലെങ്കിലും കേവല ഭൂരിപക്ഷത്തിന് അടുത്ത് ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ മത്സരിച്ച് വിജയിച്ചിരിക്കുകയാണ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം.
സംസ്ഥാനമെങ്ങും പൊതുയോഗം നടത്താൻ സാധിക്കാതിരുന്നിട്ടും വിജയസിംഹാസനത്തിന്റെ പടിവാതിൽക്കൽ എത്തിയിരിക്കുകയാണ് ടിവികെ. അണ്ണാ ഡിഎംകെയുടെ കോട്ടയായിരുന്ന കൊങ്കു മണ്ഡലത്തെ പിടിച്ചുലയ്ക്കാൻ കൊങ്കുമേഖലയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് റാലി നടത്തിയത്.
നൂറുകണക്കിന് പുരുഷാരം പിന്നിൽ നിരന്നെങ്കിലും ‘ജനനായക’ന്റെ സിനിമകളുടെ ഗരിമയിൽ ആകൃഷ്ടരായി എത്തിയതാണെന്ന ദ്രാവിഡ പാർട്ടികളുടെ പരദൂഷണം ഒറ്റ ദിവസം കൊണ്ട് തകർന്നു.
വീടുകൾ തോറുമുള്ള സ്ഥാനാർഥിയുടെയും പാർട്ടി പ്രവർത്തകരുടെയും പ്രചാരണമാണ് കൂടുതലും നടന്നത്. ദ്രാവിഡ പാർട്ടികളുടെ പണമിടപാട് ടിവികെ ഏറ്റെടുത്തില്ല.
ഡിജിറ്റൽ മീഡിയ സാങ്കേതികവിദ്യ കയ്യിലുള്ള പ്രവർത്തകരാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നയിച്ചതും. കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ അകമ്പടി ചെർത്തതും.
ഇതെല്ലാം ചേർന്ന് ‘മക്കൾ മനതിൽ’ വിജയ് നിറഞ്ഞുനിന്നു.
കാൽ നൂറ്റാണ്ട് നിറഞ്ഞുനിന്ന സ്റ്റാർ വാല്യൂ കുറയാതെ കാക്കാൻ നേതാവിന് സാധിച്ചു. വിരലിലെണ്ണാവുന്ന റാലികൾ, പൊതുയോഗങ്ങൾ മാത്രമാണ് വോട്ടർമാർക്ക് സൂപ്പർ താരത്തെ നേരിട്ടു കാണാൻ സാധിച്ചത്.
പ്രത്യേക വിമാനത്തിൽ തിരഞ്ഞെടുപ്പ് യാത്ര തമിഴ്നാട്ടിൽ കമൽഹാസന് ശേഷം പൂർണമായും പ്രയോജനപ്പെടുത്തിയത് വിജയ് ആണ്. ചെറിയ കുട്ടികളുടെ താരാരാധനയും കുടുംബ വോട്ടുകളെ കൂട്ടത്തോടെ ടിവികെയിലേക്ക് നയിച്ചു.
18 മുതൽ 40 വയസ്സു വരെയുള്ള യുവാക്കളും 70 കഴിഞ്ഞ മുതിർന്നവരും ഒരു പാർട്ടിയിലും അംഗമല്ലാത്തവരും മികച്ച അവസരമാണ് ടിവികെയ്ക്ക് നൽകിയത്.
തിരഞ്ഞെടുപ്പിൽ നടന്റെ ഫേസ് വാല്യൂ മനസ്സിലാക്കിയ സ്ഥാനാർഥികൾ ഹ്യൂമനോയ്ഡ് റോബട്, ത്രീഡി ഹോളോഗ്രാം പ്രൊജക്ടർ എന്നിവ ഉപയോഗിച്ച് വിജയ്യുടെ മുഖം എല്ലാവരുടെ മനസ്സിലും എത്തിച്ചു. യഥാർഥത്തിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമായ സ്ഥാനാർഥികളെല്ലാം മണ്ഡലത്തിൽ നിറഞ്ഞുനിന്നത് ‘വിജയ്’ എന്ന പേരിൽ മാത്രമായിരുന്നു.
വിജയിച്ചവരെല്ലാം ‘വിജയ്’ മാത്രമാണ്.
‘ടിഎൻ 7 സിഎം 2026’: ചർച്ചയായി ‘ഗോട്ട് ’ ചിത്രത്തിലെ വാഹന നമ്പർ
ചെന്നൈ ∙ വിജയിന്റേതായി അവസാനം പുറത്തിറങ്ങിയ ‘ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്) എന്ന ചിത്രത്തിൽ താരം ഉപയോഗിക്കുന്ന വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ അന്നു തന്നെ വൻ ചർച്ചയായിരുന്നു. ‘ടിഎൻ 7 സിഎം 2026’ എന്ന നമ്പർ പ്ലേറ്റ് 2026ൽ വിജയ് തന്നെ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്നതിന്റെ സൂചനയാണെന്നായിരുന്നു വ്യാഖ്യാനം.
അത്തരത്തിലൊരു നമ്പർ വിജയ് മനഃപൂർവമായി ചേർത്തതായിരുന്നു. 2024ൽ പുറത്തിറങ്ങിയ ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ഉൾപ്പെടെ വിജയ് താൻ തന്നെയാണ് അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയെന്ന് പലതരത്തിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനു മുൻപും ശേഷവും വർഷങ്ങളായി നടത്തിയ ഗൃഹപാഠമാണ് ഇപ്പോൾ ഫലം കണ്ടത്. വൻ മരങ്ങളെ കടപുഴക്കി താൻ മുന്നേറുമെന്ന ആത്മവിശ്വാസമായിരുന്നു വിജയിന്റെ ഏറ്റവും വലിയ കരുത്ത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

