തൃശൂർ ∙ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (ആർകെഐ) പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന തൃശൂർ–കുറ്റിപ്പുറം സംസ്ഥാന പാതയിൽ പുഴയ്ക്കലിലെ വലിയപാലം ഡിസംബർ 15ന് തുറന്നേക്കും. സ്ഥിരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പൂങ്കുന്നം–പുഴയ്ക്കൽ–മുതുവറ മേഖലയിൽ പുഴയ്ക്കൽപാടത്തെ വലിയ പാലത്തിന്റെ നിർമാണവും സമീപത്തുള്ള ചെറുപാലത്തിന്റെ നിർമാണവുമാണ് പുരോഗമിക്കുന്നത്. ആദ്യ നിർമാണ ഷെഡ്യൂൾ പ്രകാരം ഇവയുടെ നിർമാണം മാത്രമാണ് പൂർത്തീകരിക്കാൻ ബാക്കി.
അതിനാൽ ദ്രുതഗതിയിൽ പാലത്തിന്റെ ജോലികൾ പൂർത്തിയാക്കാനാണു കരാർ കമ്പനിയായ ഇകെകെ കൺസ്ട്രക്ഷൻ ശ്രമിക്കുന്നത്.
സ്ലാബിടൽ കൂടി വേഗത്തിലാക്കി ഡിസംബർ അവസാനത്തോടെ ചെറു പാലവും തുറന്നു നൽകാനാണു പദ്ധതിയുടെ നിർവഹണ ഏജൻസിയായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെഎസ്ടിപി) ലക്ഷ്യമിടുന്നത്. ഈ ഭാഗത്ത് റോഡ് കോൺക്രീറ്റിങ്ങും പുരോഗമിക്കുന്നുണ്ട്.
നിലവിൽ അയ്യന്തോൾ ജംക്ഷൻ മുതൽ ആര്യാസ് ഹോട്ടലിനു സമീപം വരെ കോൺക്രീറ്റ് റോഡ് പൂർത്തിയായി. തൃശൂർ നഗരത്തിലെ പാറമേക്കാവ് ജംക്ഷൻ മുതൽ ജില്ലാ അതിർത്തിയായ കല്ലുംപുറം വരെയുള്ള 33.34 കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്. ഈ പാതയിലെ എല്ലാ നിർമാണവും ഡിസംബർ 30ന് അകം പൂർത്തിയാക്കുമെന്നാണ് കെഎസ്ടിപി അവകാശപ്പെടുന്നത്.
റോഡിലെ രണ്ടാംഘട്ട
ടാറിങ് 80% പൂർത്തീകരിച്ചെന്നും പുതിയ നിലവാരത്തിലുള്ള ഡെൻസ് ബിറ്റുമിൻ മെക്കാഡം (ഡിബിഎം), പേവ്മെന്റ് ക്വാളിറ്റി കോൺക്രീറ്റ് (പിക്യുസി) എന്നിവ അവസാന ഘട്ടത്തിലാണെന്നും കെഎസ്ടിപി ഉദ്യോഗസ്ഥർ പറഞ്ഞു. പലയിടത്തും കാന നിർമാണവും സംരക്ഷണ ഭിത്തി ഒരുക്കലും പുരോഗമിക്കുകയാണ്. ഇതോടൊപ്പം പുതിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിർമാണവും തെരുവുവിളക്കുകൾ സ്ഥാപിക്കലും നടപ്പാത നിർമാണവും പുരോഗമിക്കുന്നുണ്ട്.
കലക്ടർ സന്ദർശിച്ചു
തൃശൂർ–കുറ്റിപ്പുറം റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി കലക്ടർ അർജുൻ പാണ്ഡ്യൻ പുഴയ്ക്കലിൽ സന്ദർശനം നടത്തി.
ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ കെഎസ്ടിപി ഉറപ്പാക്കണമെന്ന് കലക്ടർ നിർദേശിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അംഗങ്ങളായി രൂപീകരിച്ച സമിതി എല്ലാ മാസവും അവലോകനം നടത്തുന്നുണ്ട്.
കെഎസ്ടിപി അസി.എൻജിനീയർ കെ.എം. മനോജ്, കോൺട്രാക്ട് പ്രോജക്ട് മാനേജർ ശ്രീരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

