മൂന്നാർ ∙ ലക്ഷങ്ങൾ വരുമാനമുള്ള കെഎസ്ആർടിസിയുടെ ‘യാത്രാ ഫ്യൂവൽസ്’ പെട്രോൾ പമ്പിൽ ഓൺലൈൻ പണമിടപാട് സ്വീകരിക്കാത്തതിൽ ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ തർക്കങ്ങളും അടിപിടികളും പതിവായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. പഴയ മൂന്നാർ ഡിപ്പോയോടു ചേർന്നുള്ള പമ്പിലാണ് മാസങ്ങളായി യുപിഐ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവ വഴിയുള്ള പണമിടപാടുകൾ സ്വീകരിക്കാത്തത്.
നെറ്റ് വർക്കില്ല, സെർവർ ഡൗൺ തുടങ്ങിയ ന്യായവാദങ്ങൾ നിരത്തിയാണ് ജീവനക്കാർ ഉപഭോക്താക്കളോട് പണം മാത്രം നൽകാനാവശ്യപ്പെടുന്നത്.
എന്നാൽ ഇക്കാര്യം നേരത്തേ പറയാത്തതിൽ പ്രതിഷേധിച്ചാണ് യാത്രക്കാരും ജീവനക്കാരും തമ്മിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചില ജീവനക്കാർ ഉപഭോക്താക്കളോട് മോശമായി പെരുമാറുന്നതായും പരാതിയുണ്ട്.
മുൻപ് പിരിച്ചുവിട്ട എംപാനൽ ജീവനക്കാരാണ് പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നവരിലധികവും.
2021 സെപ്റ്റംബർ 18നാണ് പഴയ മൂന്നാർ ഡിപ്പോയ്ക്കു സമീപം ‘യാത്രാ ഫ്യൂവൽസ്’ പമ്പ് ആരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്നാറിലെ ഏക ഇന്ധന പമ്പാണ് കെഎസ്ആർടിസിയുടേത്.
മൂന്ന് ഷിഫ്റ്റുകളിലായി 18 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. സാധാരണ ദിവസങ്ങളിൽ ശരാശരി 8 മുതൽ 10 ലക്ഷവും തിരക്കുള്ള ദിവസങ്ങളിൽ 15 മുതൽ 20 ലക്ഷം രൂപ വരെയുമാണ് ഇവിടെ കച്ചവടം.
കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹകരണത്തോടെ മൂന്നാർ ഉൾപ്പെടെ 11 ഡിപ്പോകളിൽ പമ്പുകൾ ആരംഭിച്ചത്.
ശുചിമുറി സംബന്ധിച്ചും തർക്കം
പെട്രോൾ പമ്പിലെ ശുചിമുറി സൗകര്യം ആവശ്യപ്പെടുന്നവർക്ക് ഇവ തുറന്നു നൽകാൻ ജീവനക്കാർ തയാറാകാത്തത് സംബന്ധിച്ചും തർക്കങ്ങൾ പതിവാണ്. ടാങ്ക് നിറഞ്ഞു, വെള്ളമില്ല തുടങ്ങിയ ന്യായങ്ങൾ പറഞ്ഞാണ് ജീവനക്കാർ പമ്പിലെത്തുന്ന ഉപഭോക്താക്കളെ ഒഴിവാക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

