കൊച്ചി∙ അജ്മലിന്റെ ഹൃദയത്തുടിപ്പിൽ ഇനി അമലിന്റെ ഓർമകളുടെയും മൃദുസ്പന്ദനം. വാഹനാപകടത്തെ തുടർന്നു മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് തച്ചോട്ടുകാവ് ആര്യ ഭവനിൽ അമൽ ബാബുവിന്റെ (25) ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ മലപ്പുറം പൊന്നാനി സ്വദേശി അജ്മലടക്കം ഇനി 4 പേരിൽ ജീവിക്കും.
ഒരു വൃക്ക തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിലെ രോഗിക്കും മറ്റൊരു വൃക്കയും കരളും കിംസ് ആശുപത്രിയിലെ രോഗികൾക്കും നൽകി.
കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ–സോട്ടൊ) നേതൃത്വത്തിലായിരുന്നു അവയവമാറ്റ നടപടികൾ. ആഭ്യന്തര വകുപ്പ് വാടകയ്ക്ക് എടുത്തിട്ടുള്ള ഹെലികോപ്റ്ററിലാണ് എറണാകുളത്തു ഹൃദയം എത്തിച്ചത്.
ജനുവരിയിൽ പ്രവാസ ജീവിതത്തിനിടെയാണു മലപ്പുറം പൊന്നാനി സ്വദേശി അജ്മലിനു (33) ഗുരുതരമായ ഹൃദയാഘാതം ഉണ്ടായത്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദേശിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അജ്മൽ ലിസി ആശുപത്രിയിൽ എത്തുകയായിരുന്നു.
അമലിന്റെ ഹൃദയം വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റർ 2.10നു ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ ഇറങ്ങി.
പൊലീസിന്റെ സഹായത്തോടെ റോഡിലെ വാഹനങ്ങൾ ഒഴിപ്പിച്ചു ഗ്രീൻ കോറിഡോർ ഒരുക്കിയതോടെ 4 മിനിറ്റ് കൊണ്ടു ലിസി ആശുപത്രിയിൽ എത്തിച്ചേർന്നു. ഉടൻ ശസ്ത്രക്രിയ ആരംഭിച്ചു.
അമൽ ബാബുവിൽ നിന്നെടുത്ത ഹൃദയം 3 മണിക്കൂറിനുള്ളിൽ അജ്മലിൽ സ്പന്ദിച്ചു തുടങ്ങിയതായും രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയതായും ഡോക്ടർമാർ അറിയിച്ചു. അജ്മലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.
കെ–സോട്ടോയിൽനിന്ന് അവയവദാന സന്ദേശം ലഭിച്ചയുടൻ ലിസി ആശുപത്രി ഡയറക്ടർ ഫാ.
പോൾ കരേടൻ ഉടൻ മന്ത്രി പി. രാജീവ് മുഖേന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു ഹെലികോപ്റ്റർ സേവനം ലഭ്യമാക്കി.
ഇന്നലെ പുലർച്ചെ 2 മണിയോടെ തന്നെ ലിസി ആശുപത്രിയിൽ നിന്നു കിംസിലേക്കു പുറപ്പെട്ട ഡോ.
ജേക്കബ് ഏബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ.
ജോ ജോസഫ്, ഡോ. അരുൺ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം രാവിലെ തന്നെ ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചിരുന്നു.
ഡോ.
ഭാസ്കർ രംഗനാഥൻ, ഡോ. പി.മുരുകൻ, ഡോ.
ജോബ് വിൽസൺ, ഡോ. ഗ്രേസ് മരിയ, ഡോ.
ആന്റണി ജോർജ്, ഡോ. ആയിഷ നാസർ, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.
ഈഞ്ചയ്ക്കലിലെ സ്വകാര്യ കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു അമൽ. 12നു ജോലി കഴിഞ്ഞു മടങ്ങുമ്പോൾ കാർ ബൈക്കിലിടിച്ചായിരുന്നു അപകടം.
ബുധനാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്നു കുടുംബാംഗങ്ങൾ അവയവദാനത്തിനു സന്നദ്ധരായി. അമലിന്റെ അച്ഛൻ: എ.ബാബു (റിട്ട.സബ് ഇൻസ്പെക്ടർ), അമ്മ: ഷിംല ബാബു, സഹോദരി: ആര്യ ബാബു.
തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കളെ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. അമൽ ബാബുവിന്റെ സംസ്കാരം ഇന്ന് ഉച്ചയോടെ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

