
ദേശീയപാത 66 നിർമാണം പൂർത്തിയാകാൻ ഒരു വർഷം കൂടി വേണ്ടിവരും; സർവീസ് റോഡ് നിർമാണം പൂർത്തിയായത് 60% മാത്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ ദേശീയപാത –66 ആറുവരി പാതയായി വികസിപ്പിക്കുന്നതിനുള്ള നിർമാണം പൂർത്തിയാകാൻ ഒരു വർഷം കൂടി വേണ്ടിവരും. ഡിസംബറിൽ നിർമാണം പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് അടുത്തിടെ മന്ത്രി റിയാസ് മുഹമ്മദ് പറഞ്ഞത്. വികസന പ്രവർത്തനം 2026 ജൂണിൽ പൂർത്തിയാക്കാനാണ് ശ്രമം. കാലവർഷം തുടങ്ങിയതിനാൽ നിർമാണം ഇപ്പോൾ പേരിനു മാത്രമാണ് നടക്കുന്നത്. സർവീസ് റോഡിന്റെ നിർമാണം 60% മാത്രമാണ് പൂർത്തിയായത്. പലയിടത്തും ഓട നിർമാണം പൂർത്തിയാകാനുണ്ട്. പാലങ്ങളുടെ പില്ലർ, സ്പാൻ നിർമാണം പൂർത്തിയായെങ്കിലും മറ്റു ജോലികൾ അവശേഷിക്കുന്നുണ്ട്.
ആർഇ പാനൽ കൊണ്ടു സംരക്ഷണ ഭിത്തി നിർമിച്ചു റോഡ് മണ്ണിട്ട് ഉയർത്തുന്ന ജോലികളും നടക്കുകയാണ്. റോഡ് നിർമാണത്തിനു മണ്ണിന്റെ ദൗർലഭ്യം നേരിട്ടിരുന്നെങ്കിലും സ്വകാര്യ വ്യക്തികളുടെ വസ്തുവിൽ നിന്നു മണ്ണ് എടുക്കാൻ തുടങ്ങിയതോടെ പ്രതിസന്ധി ഒഴിവായി. വസ്തു ഉടമകൾക്ക് പ്രതിഫലം നൽകി, മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയോടെ സ്വകാര്യ വസ്തുവിൽ നിന്നാണ് മണ്ണെടുക്കുന്നത്. ജില്ലയിൽ 2 റീച്ചുകളായാണ് ദേശീയപാത വികസനം നടക്കുന്നത്. ആലപ്പുഴ ജില്ലയിലെ കൊറ്റുകുളങ്ങര മുതൽ കൊല്ലം കാവനാട് ആൽത്തറ മൂട് (31.5 കിലോമീറ്റർ) വരെയും ആൽത്തറമൂട് മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം (31.25 കിലോമീറ്റർ) വരെയും ആണ് റീച്ചുകൾ.