
തെരുവുകൾ കീഴടക്കി നായ്ക്കൂട്ടം; ആക്രമണഭീതിയിൽ യാത്രക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ തെരുവുനായ്ക്കളുടെ പരാക്രമം തുടരവേ ഭയപ്പാടിൽ നാട്. റോഡുകളിൽ ഭക്ഷണാവശിഷ്ടം തള്ളുന്നത് ഭക്ഷിക്കാനായി തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തുകയാണ്. ഇവ നാട്ടുകാരെയും യാത്രക്കാരെയും ആക്രമിക്കുന്നത് സ്ഥിരം സംഭവമായിരിക്കുന്നു. നഗരപാതയോരങ്ങളിൽ പലയിടത്തും ഭക്ഷണാവശിഷ്ടങ്ങൾ സഞ്ചിയിൽ പൊതിഞ്ഞ് തള്ളിയതായി കാണാം. നഗരത്തിലെ ഇടറോഡുകളിൽ ഉൾപ്പെടെ ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്നത് വ്യാപകമാണ്. ഭക്ഷണാവശിഷ്ടം തള്ളുന്നവർക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി. പയ്യാമ്പലത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പേവിഷ ബാധയേറ്റ കുട്ടി മരിച്ചതോടെ ആശങ്കയിലാണ് നാട്. രണ്ടാഴ്ച മുൻപ് കണ്ണൂർ നഗരത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിനു 75 ലേറെ പേരാണ് ഇരയായത്. ഇതോടെ പരസ്പരം പഴിചാരി ജില്ലാ പഞ്ചായത്തും കണ്ണൂർ കോർപറേഷനും നിലകൊണ്ടത് വിവാദമായതോടെ തെരുവുനായ വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന് ഇടപെടേണ്ടിവന്നു. 3 ദിവസംകൊണ്ട് നടപടിക്ക് തീരുമാനിച്ചെങ്കിലും പിന്നീടെല്ലാം പേരിലൊതുങ്ങി.
തെരുവുനായ്ക്കളെ പിടികൂടി പാർപ്പിക്കാൻ കണ്ണൂർ കന്റോൺമെന്റിലും കണ്ണൂർ കോർപറേഷനിലും 3 ഷെൽറ്റർ 3 ദിവസംകൊണ്ട് നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒന്നും നടന്നില്ലെന്ന് മാത്രം. തലങ്ങും വിലങ്ങും നെട്ടോട്ടമാണ് തെരുവുനായ്ക്കൾ. കണ്ണൂർ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തെരുവുനായ്ക്കൾ തമ്പടിച്ചിട്ടും അധികൃതർക്ക് കുലുക്കമില്ല. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, കലക്ടറേറ്റ് പരിസരം, സിവിൽ സ്റ്റേഷൻ, കെഎസ്ആർടിസി കോംപ്ലക്സ്, സർവകലാശാലാ ആസ്ഥാനം, പയ്യാമ്പലം ബീച്ച് എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ വിഹാരം തുടരുകയാണ്.