
കൽപറ്റ ബൈപാസ്: മഴക്കാലത്ത് ചെളി, വേനൽക്കാലത്തു പൊടി; റോഡരിക് ഉയർത്തൽ ജനത്തിന് ദുരിതമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ മഴക്കാലത്ത് ചെളി, വേനൽക്കാലത്തു പൊടി, വർഷങ്ങളായി കൽപറ്റ ബൈപാസിലെ അവസ്ഥയാണിത്. ഇത്തവണയും മഴക്കാലത്തു പതിവ് തെറ്റിയില്ല. റോഡിന്റെ ഉയരത്തിനനുസരിച്ച് അരികിൽ ഇട്ട മണ്ണ് മഴയിൽ കുതിർന്നു ചെളിക്കുളമായി. ചെളിയിൽ പുതഞ്ഞ് വാഹനങ്ങൾ റോഡരികിൽ കുടുങ്ങുന്നതു പതിവായിട്ടും അധികൃതർ അനങ്ങിയിട്ടില്ല.
മലയോരപാതയുടെ ഭാഗമായി ബൈപാസ് നാലുവരിപ്പാതയാക്കാൻ വീതി കൂട്ടാനാവശ്യമായ സ്ഥലം വർഷങ്ങൾക്കു മുൻപ് ഏറ്റെടുത്തിരുന്നു. എന്നാൽ, വീതി കൂട്ടൽ നടപടികൾ മുടങ്ങി. ഇതിനിടെ റോഡ് പൊളിഞ്ഞ് ശോച്യാവസ്ഥയിലായി. ഏറെ നാളുകൾക്കുശേഷം നവീകരണത്തിനായി നടപടികൾ തുടങ്ങി. എന്നാൽ, പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥയും കാലാവധിക്കുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കാത്തതും മൂലം കരാർ റദ്ദാക്കേണ്ടി വന്നു.
തുടർന്നു പുതിയ ടെൻഡർ ക്ഷണിക്കുകയും 2 കമ്പനികൾ ടെൻഡറിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ, ഇതിൽ ഒരു കമ്പനി ടെൻഡർ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ നവീകരണം വീണ്ടും മുടങ്ങി. പിന്നീട് കരാർ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകി കോടതി ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ നവീകരണം തുടങ്ങി. ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള നവീകരണം 2 മാസങ്ങൾക്കു മുൻപു പൂർത്തിയാക്കി. എന്നാൽ, റോഡിന്റെ അരികുകളിൽ പ്രവൃത്തിയൊന്നും നടത്തിയില്ല.
ദുരിതം ഇങ്ങനെ
മഴക്കാലമായതോടെ ബൈപാസിന്റെ അരികുകൾ ചെളിക്കുളമായി മാറി. ബൈപാസിൽ ഇരുവശങ്ങളിലുമായി ഒട്ടേറെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളുമുണ്ട്. ചെളിക്കുളമായി കിടക്കുന്നതിനാൽ ബൈപാസിൽ വാഹനങ്ങൾ നിർത്താൻ ഡ്രൈവർമാർ മടിക്കും. ഇതുകാരണം ബൈപാസിലെ വ്യാപാരികളും പ്രതിസന്ധിയിലായി.
കോഴിക്കോട്, ബത്തേരി, മാനന്തവാടി ഭാഗങ്ങളിലേക്കുള്ള വലിയ ചരക്കുവാഹനങ്ങൾക്ക് ടൗണിൽ പ്രവേശിക്കാൻ അനുമതിയില്ലാത്തതിനാൽ ബൈപാസിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം വാഹനങ്ങളും അരിക് കൊടുക്കുന്നതിനിടെ ചെളിയിൽ കുടുങ്ങുകയാണ്. പിന്നീട് ക്രെയിനുകളും ട്രാക്ടറുകൾക്കുമൊക്കെ എത്തിച്ചു കെട്ടിവലിച്ചു കയറ്റേണ്ട അവസ്ഥയാണ്. ഇതു ബൈപാസിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
ഓവുചാലുകളും നടപ്പാതകളുമില്ല
ബൈപാസിന്റെ ഇരുവശങ്ങളിലുമായി ഒട്ടേറെ വീടുകളുണ്ട്. ഓവുചാലുകളില്ലാത്തതിനാൽ മഴവെള്ളവും മണ്ണും റോഡിലൂടെ സമീപത്തെ വീടുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഒഴുകിയെത്തുകയാണ്. ഇതു ബൈപാസിൽ അപകടങ്ങൾക്കും കാരണമാകുന്നു. മഴവെള്ളം റോഡിലൂടെ പരന്നൊഴുകുന്നത് റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ മലവെള്ളപ്പാച്ചിലുണ്ടായി റോഡിനു കേടുപാടു സംഭവിച്ചിരുന്നു. നടപ്പാതകളില്ലാത്തതിനാൽ വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ ജീവൻ പണയം വച്ചാണ് ബൈപാസിലൂടെ കടന്നുപോകുന്നത്. അരികുകളിൽ ചെളിയായതിനാൽ റോഡിലേക്ക് കയറി വേണം കാൽനടയാത്രക്കാർക്ക് കടന്നുപോകാൻ. അമിത വേഗത്തിൽ കടന്നുപോകുന്ന വാഹനങ്ങളുടെ മുൻപിൽ നിന്നു വിദ്യാർഥികൾ അടക്കമുള്ളവർ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.
ബൈപാസിൽ ആവശ്യത്തിന് നടപ്പാതയും ഓവുചാലുകളും നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒട്ടേറെത്തവണ കലക്ടർ അടക്കമുള്ളവർക്ക് പരാതികൾ നൽകിയിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായിട്ടില്ല. മഴക്കാലത്തു ചെളിയും വേനലിൽ പൊടി ശല്യവും സഹിച്ചാണു ഇവിടുത്തുകാർ കഴിയുന്നത്.
തുടക്കത്തിലും ഒടുക്കത്തിലും വൻ കുഴികൾ
ബൈപാസ് റോഡ് അവസാനിക്കുന്നിടത്തും തുടങ്ങുന്നിടത്തും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടു മാസങ്ങളായി. ജനമൈത്രി ട്രാഫിക് ജംക്ഷനിലാണു കൂടുതൽ കുഴികൾ. ഏറെനാളത്തെ ആവശ്യത്തിനൊടുവിൽ മാസങ്ങൾക്കു മുൻപ് ഇൗ ഭാഗത്തെ കുഴികൾ പാറപ്പൊടി ഇട്ടു നികത്തിയിരുന്നു. എന്നാൽ, മഴ ശക്തമായതോടെ വീണ്ടും പൊളിഞ്ഞു. ബൈപാസ് റോഡിൽ നിന്നു കൈനാട്ടിയിലെ പ്രധാന റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ ഇറക്കത്തിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇൗ ഭാഗത്തു ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്.