
കനത്ത മഴ: വ്യാപക നാശം; പുഴകളും തോടുകളും കരകവിഞ്ഞു; വീടുകളിൽ വെള്ളം കയറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ്∙ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ തളിപ്പറമ്പ് മേഖലയിൽ വ്യാപകമായ നാശനഷ്ടം. വിവിധ സ്ഥലങ്ങളിൽ പുഴകളും തോടുകളും കരകവിഞ്ഞ നിലയിലാണ്. നിരവധി വീടുകളിൽ വെള്ളം കയറുകയും റോഡുകൾ വെള്ളത്തിലാവുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ ജനങ്ങളെ വെള്ളം കയറിയ വീടുകളിൽ നിന്ന് മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. പട്ടുവം മുതുകുടയിൽ വീടുകൾക്ക് മുകളിൽ കുന്നിടിഞ്ഞു. വീട്ടുകാരോട് മാറിത്താമസിക്കാൻ നിർദേശിച്ചു. മുതുകുട ജുമാമസ്ജിദ് റോഡിലെ മഠത്തിൽ അബ്ദുൽ സലാം, കയ്യം കാനാമഠത്തിൽ പ്രകാശൻ എന്നിവരുടെ വീടുകൾക്ക് മുകളിലേക്കാണ് കുന്നിടിഞ്ഞുവീണത്. അബ്ദുൽ സലാമിന്റെ വീടിന്റെ ജനൽ ഗ്ലാസുകൾ തകർന്ന് മണ്ണ് അകത്തുവീണ നിലയിലാണ്. മുതുകുട ക്ഷേത്രം റോഡിലും സമീപത്തെ കുന്നിൽ നിന്ന് മണ്ണിടിഞ്ഞ് വീണ നിലയിലാണ്. പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
കുറുമാത്തൂർ പഞ്ചായത്തിലെ കണിച്ചാമൽ, ചുഴിപ്പാൽ, പുതിയ കണ്ടം പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 5 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. ടി.വി.കൃഷ്ണൻ നമ്പ്യാർ, ഇ.പി.കാർത്ത്യായനി, ടി.സുധ, ഈടുകാവിൽ ജാനകി, പി.പി.കൃഷ്ണൻ എന്നിവരാണ് മാറിത്താമസിച്ചത്. പി.പി.ലക്ഷ്മണൻ, സുമേഷ്, കെ.വി.കൃഷ്ണൻ, യു.സത്യൻ, ടി.കെ.സാറ, കെ.വി.മുസാൻ കുട്ടി എന്നിവരുടെ വീടുകളിലും, സുപ്രഭാ കലാനിലയം, പുതിയ കണ്ടം നൂർ ജുമാ മസ്ജിദ്, ടി.കെ അബ്ദുവിന്റെ കടയിലും വെള്ളം കയറി.
തളിപ്പറമ്പിൽ കാക്കത്തോട് ബസ് സ്റ്റാൻഡിൽ വെള്ളം കയറി. ഇവിടെയുള്ള കടകളിലും വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചു. കാക്കത്തോടിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് പെട്ടെന്ന് തോട് കരകവിഞ്ഞത്. കരിമ്പത്തിന് സമീപം അള്ളാംകുളത്ത് കടകളിൽ വെള്ളം കയറി. റോഡിലും കനത്ത വെള്ളക്കെട്ടാതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയായിരുന്നു.
ദേശീയപാത നിർമാണ പ്രവൃത്തികൾ നടക്കുന്ന കുപ്പത്ത് കടകളിലും വീടുകളിലും വെള്ളം കയറി. പാലം നിർമാണ പ്രവൃത്തികളുടെ ഭാഗമായി പുഴയിൽ ഇട്ട മണ്ണ് പൂർണമായും നീക്കാത്തതാണ് വെള്ളം കയറൽ രൂക്ഷമാക്കിയതെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതൽ തന്നെ കുപ്പത്തെ കടകളിൽ വെള്ളം കയറിത്തുടങ്ങിയിരുന്നു. തുടർന്ന് കടകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. 7 കടകളിലും 6 വീടുകളിലും വെള്ളം കയറിയ നിലയിലാണ്. കുപ്പം മദ്രസയിലും വെള്ളം കയറി.
കരിമ്പം കുണ്ടത്തിൻകാവ് ക്ഷേത്ര കുളത്തിന്റെ മതിൽ ഇടിഞ്ഞ് നാശനഷ്ടം സംഭവിച്ചു. പറശ്ശിനിക്കടവിന് സമീപം കോടല്ലൂർ മൂസാൻകുന്ന് പാലപ്പുറത്ത് കാവ് റോഡിൽ കുന്നിടിഞ്ഞ് കൂറ്റൻ പാറ റോഡിൽ വീണ നിലയിലാണ്. ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. കരിമ്പം സംസ്ഥാന പാതയിൽ നിന്നുള്ള ചവനപ്പുഴ റോഡ് ഇന്നലെ രാവിലെ മുതൽ വെള്ളത്തിലാണ്. ഇവിടെ നിന്നും സംസ്ഥാന പാതയിലും വെള്ളം കയറി.
ആലക്കോട് ∙ ചപ്പാരപ്പടവ് പുഴ കരകവിഞ്ഞ് ടൗണിൽ മുപ്പതോളം കടകളിൽ വെള്ളം കയറി. വെള്ളം കയറുന്നത് കണ്ട് കടകളിൽ നിന്ന് സാധനങ്ങൾ എടുത്തുമാറ്റിയതിനാൽ നഷ്ടമുണ്ടായില്ല. ടൗണിലൂടെ കടന്നുപോകുന്ന മേത്തുരുമ്പ- ചാണോക്കുണ്ട് റോഡിൽ കുറെ സമയം ഗതാഗതം തടസ്സപ്പെട്ടു. പടപ്പേങ്ങാട് തകിടിയൽ കുഞ്ഞുമോന്റെ വീടിനു മുകളിൽ മരം വീണു. ശക്തമായ മഴയിൽ ആലക്കോട് ഐന്റേഷൻ ദേവകിയുടെ മുറ്റം ഇടിഞ്ഞതിനെ തുടർന്ന് വീട് അപകടാവസ്ഥയിലായി. ദേവകിയോടും മകൾ അമ്പിളിയോടും മാറിത്താമസിക്കാൻ റവന്യു അധികൃതർ നിർദേശം നൽകി.
ഗതാഗത നിരോധനം തുടരും
തളിപ്പറമ്പ്∙ മണ്ണിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് ഗതാഗതം നിർത്തി വച്ച തളിപ്പറമ്പ് പട്ടുവം റോഡിലെ കണികുന്ന് മഞ്ചക്കുഴി വഴിയുള്ള ഗതാഗതം നിരോധനം നീക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ഇന്നലെയും കനത്ത മഴ തുടർന്നതിനാൽ ഇവിടെ മണ്ണിടിച്ചിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ ബദൽ നടപടികൾ സ്വീകരിക്കാതെ ഗതാഗതം അനുദിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. ഇവിടെ വാഹനഗതാഗതം ഒരു വശത്തേക്ക് മാത്രമായെങ്കിലും അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ മഴയുടെ ശക്തി കുറഞ്ഞശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് റവന്യു അധികൃതർ അറിയിച്ചു.
പ്രതിഷേധവുമായി നാട്ടുകാർ
തളിപ്പറമ്പ്∙ സിഎച്ച് നഗറിൽ കനത്ത മഴയിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. മുൻപ് കനത്ത മഴയിൽ സിഎച്ച് നഗറിലെ വീടുകളിലേക്ക് ചെളിയും മണ്ണും ഇരച്ചുകയറിയതിനെ തുടർന്നാണ് വീട്ടമ്മമാർ ഉൾപ്പെടെ രംഗത്തിറങ്ങി ദേശീയപാത ഉപരോധ സമരം ഉൾപ്പെടെ നടത്തിയത്. ഇന്നലെയും പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ മേഘ കൺസ്ട്രക്ഷൻസ് അധികൃതരും നാട്ടുകാരുമായി ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.
ദേശീയപാതയുടെ സർവീസ് റോഡ് വെള്ളത്തിൽ
തളിപ്പറമ്പ് ∙ കനത്ത മഴയിൽ ബക്കളത്തിനു സമീപം കുറ്റിക്കോലിൽ ദേശീയപാതയുടെ സർവീസ് റോഡ് വെള്ളത്തിലായി. ഇരുചക്ര വാഹനങ്ങൾ പലതും വെള്ളക്കെട്ടിൽ കുടുങ്ങി. മഴ കനത്താൽ സർവീസ് റോഡിൽ വെള്ളക്കെട്ട് പതിവാണ്.
∙ തളിപ്പറമ്പ് മുയ്യം റോഡിലെ പ്രാന്തൻകുന്നിൽ മതിലിടിഞ്ഞ് വീണ് സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു. വർക്ക്ഷോപ് ജീവനക്കാരനായ കൂനം സുരേഷിന് (41) ആണ് പരുക്കേറ്റത്. ഇന്നലെ രാവിലെ തളിപ്പറമ്പ് ഭാഗത്തേക്ക് വരുമ്പോൾ ഇവിടെയുള്ള മൺതിട്ടയോടു ചേർന്നു മതിൽ ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. മതിലിടിഞ്ഞ് വീഴുന്നതുകണ്ട് വാഹനം വെട്ടിച്ചപ്പോൾ വെട്ടിച്ചപ്പോൾ സമീപത്തെ ഓവുചാലിലേക്ക് മറിയുകയും ചെയ്തു. നാട്ടുകാർ എത്തിയാണ് കല്ലുകൾ നീക്കം ഗതാഗതം പുനഃസ്ഥാപിച്ചത്.