
തുരുത്തി ടവർ പൂർത്തിയായി; 398 കുടുംബങ്ങൾക്ക് താമസിക്കാം: 2 ഫ്ലാറ്റുകൾ ഉദ്ഘാടനത്തിന് ഒരുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫോർട്ട്കൊച്ചി∙ കോളനി നിവാസികൾക്കായി രാജീവ് ആവാസ് യോജന (റേ) പദ്ധതി പ്രകാരം നഗരസഭ നിർമിക്കുന്ന 2 ഫ്ലാറ്റുകൾ ഉദ്ഘാടനത്തിന് ഒരുങ്ങി. ഫോർട്ട്കൊച്ചി തുരുത്തിയിലാണ് 11,13 നിലകൾ വീതമുള്ള തുരുത്തി ടവർ എന്ന് പേരിട്ടിരിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചിട്ടുള്ളത്.കൽവത്തി ഡിവിഷനിലെ കോഞ്ചേരി, തുരുത്തി , കൽവത്തി കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. 398 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 2013ൽ യുപിഎ സർക്കാർ അംഗീകരിച്ച റേ പദ്ധതി പ്രകാരമുള്ള മോഡൽ പ്രോജക്ട് ആണിത്.
ടവർ 1 കോർപറേഷൻ പദ്ധതിയാണ്. ടവർ 2 സിഎസ്എംഎൽ ഫണ്ട് ഉപയോഗിച്ചാണ് നിർമിച്ചത്.11 നിലകളുള്ള ടവർ –1ൽ 300 ചതുരശ്രയടി വിസ്തീർണത്തിലാണ് ഓരോ കുടുംബങ്ങൾക്കും കിടപ്പുമുറി, അടുക്കള, ലിവിങ് ഏരിയ, 2 ശുചിമുറികൾ എന്നിവ നിർമിച്ചിട്ടുള്ളത്. അങ്കണവാടിയും 14 കട മുറികളും ഉണ്ടാകും.13 നിലകളുള്ള ടവർ –2ൽ 350 ചതുരശ്രയടി വിസ്തീർണത്തിലാണ് താമസ സൗകര്യം. ടവർ –2ൽ താഴത്തെ നിലയിൽ 18 കട മുറികളുണ്ട്. രണ്ട് ഫ്ലാറ്റിലും 3 ലിഫ്റ്റ് വീതം ഉണ്ട്. ശുദ്ധജലവും ബോർവെൽ ജലവും ഫ്ലാറ്റുകളിൽ ലഭ്യമാക്കും. കാറുകൾക്കും ബൈക്കുകൾക്കും പാർക്കിങ് സൗകര്യവുമുണ്ട്.
നിർമാണ പ്രവർത്തനം നീണ്ടു പോയതോടെ നിർമാണച്ചച്ചെലവ് ഉയർന്നു. 67 കോടി രൂപയാണ് ആദ്യം കണക്കാക്കിയിരുന്നത്. നിർമാണം പൂർത്തിയാകുമ്പോൾ 89 കോടി രൂപയാകുമെന്ന് കണക്കാക്കുന്നു. ആദ്യ ടവറിന്റെ നിർമാണം സിഡ്കോ ആണ് ടെൻഡർ ചെയ്തത്. 2–ാം ടവർ സിഎസ്എംഎൽ നേരിട്ട് ടെൻഡർ ചെയ്യുകയായിരുന്നു.സ്വന്തമായി ഭവനമില്ലാത്ത ഭൂരഹിതർക്ക് വേണ്ടിയാണ് പദ്ധതി. ലിസ്റ്റിൽ പെട്ടവർക്ക് സ്വന്തമായി ഭവനം ഉണ്ടെങ്കിൽ അവരെ ഒഴിവാക്കും.
ഫ്ലാറ്റുകളുടെ ഉദ്ഘാടനം താമസിയാതെ നടത്തുമെന്ന് മേയർ എം.അനിൽകുമാർ പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ ശേഷമാവും ലിസ്റ്റിലുള്ള കുടുംബങ്ങൾക്ക് വീടുകൾ അനുവദിച്ചു നൽകുക.ഫ്ലാറ്റുകളിൽ സൂവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ശുദ്ധജല ടാങ്ക് എന്നിവയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. കെട്ടിടത്തിന്റെ പെയ്ന്റിങ് ജോലികൾ നടക്കുന്നു. മെഹബൂബ് പാർക്കിന് സമീപമുള്ള പഴയ ഫ്ലാറ്റിലെ താമസക്കാരെ പുതിയ ഫ്ലാറ്റിലേക്ക് മാറ്റുമെന്ന് നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ ടി.കെ.അഷ്റഫ് പറഞ്ഞു. പഴയ കെട്ടിടം പൊളിച്ച ശേഷം ഇവിടെ പാർക്കും ഓപ്പൺ ഗ്രൗണ്ടും സജ്ജീകരിക്കും.