
വടക്കഞ്ചേരി– മണ്ണുത്തി ആറുവരിപ്പാത: അടച്ച കുഴികൾ വീണ്ടും തെളിഞ്ഞു; ടോൾ പിരിവ് നിർത്തണമെന്ന് സമരക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കഞ്ചേരി ∙ വടക്കഞ്ചേരി– മണ്ണുത്തി ആറുവരിപ്പാതയിൽ കരാർ കമ്പനി മഴയ്ക്ക് മുൻപ് അടച്ച കുഴികൾ വീണ്ടും തെളിഞ്ഞു. പഴയതിലും വലിയ കുഴികൾ രൂപപ്പെട്ടതോടെ ദേശീയപാത വഴിയുള്ള യാത്ര ദുഷ്ക്കരമായി.ഇന്നലെ പന്തലാംപാടത്തും കൊമ്പഴയിലും കുതിരാനിലും വാഹനങ്ങൾ കുഴിയിൽ പെട്ട് അപകടമുണ്ടായി. കൊമ്പഴയിൽ കാറിന്റെ ടയർ പഞ്ചറായി. ആറുവരി പാതയിൽ പാതാളക്കുഴികൾ രൂപപ്പെട്ടതോടെ വേഗതയിൽ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് യാത്രക്കാർ.വൻ തുക ടോൾ നൽകി കടന്നു പോകുന്ന റോഡിന്റെ അവസ്ഥയാണിത്. കഴിഞ്ഞ ദിവസം ദേശീയപാത ശങ്കരംകണ്ണൻതോട്ടിൽ റോഡിലെ കുഴിയിൽ പെട്ട് നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ആറുവരി പാതയിൽ വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ ചെറുതും വലുതുമായ നൂറുകണക്കിന് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അപകടങ്ങൾ നിത്യസംഭവമായിട്ടും ദേശീയപാത അതോറിറ്റിയോ നിർമാണ കമ്പനിയോ തിരിഞ്ഞു നോക്കുന്നില്ല. റെഡി മിക്സ് വെച്ച് അടച്ച കുഴികളും റോഡ് കുത്തിപ്പൊളിച്ച് നടത്തിയ ടാറിങ്ങും വിണ്ടു കീറി കുഴികളായിക്കഴിഞ്ഞു.
കുഴിയിൽ പെട്ട് വാഹനങ്ങളുടെ ആക്സിൽ ഒടിയുന്നതായും ടയറുകൾ പൊട്ടുന്നതായും ഡ്രൈവർമാർ പറഞ്ഞു. റോഡ് നന്നാക്കാൻ തയാറല്ലെങ്കിൽ പന്നിയങ്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.വടക്കഞ്ചേരി, തേനിടുക്ക്, പന്നിയങ്കര, ചുവട്ടുപാടം, ശങ്കരംകണ്ണൻ തോട്, മേരിഗിരി, പന്തലാംപാടം, വാണിയമ്പാറ, കൊമ്പഴ, കുതിരാൻ, വഴുക്കുംപാറ, ചുവന്നമണ്ണ്, പട്ടിക്കാട്, മുടിക്കോട് ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വടക്കഞ്ചേരി മേൽപാലവും കുതിരാൻ മേൽപാലവും സുരക്ഷിതമല്ലെന്ന് പ്രദേശത്തുകാർ പറഞ്ഞു.വാഹനങ്ങൾ പാലത്തിലൂടെ പോകുമ്പോൾ ഇരുഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത് വൻ ശബ്ദത്തിൽ വാഹനങ്ങൾ ചാടിയാണ് പോകുന്നത്. പാലങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന ഭാഗങ്ങളുമുണ്ട്. ദേശീയപാതയോരത്തെ വീടുകളിൽ വെള്ളം കയറുന്നതായും പരാതിയുണ്ട്. തേനിടുക്ക് മുതൽ കൊമ്പഴ വരെ ദേശീയപാതയ്ക്കായി മണ്ണ് എടുത്ത സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടി നൽകുമെന്ന് ദേശീയപാത അതോറിറ്റി പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇരുപതോളം വീടുകൾ അപകടാവസ്ഥയിലാണ്.