തിരുവനന്തപുരം വെമ്പായത്തെ ബാറിലുണ്ടായ പെട്രോൾ ആക്രമണക്കേസിൽ ദൃക്സാക്ഷിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ബന്ധുക്കൾ രംഗത്ത്. ഇരിഞ്ചയം താന്നിമൂട് ഉണ്ടപ്പാറ കുഴിവിള പറയൻകാവിൽ രതീഷ് (35) ആണ് മരിച്ചത്.
സംഭവം നടക്കുമ്പോൾ ബാറിലുണ്ടായിരുന്ന രതീഷിനെ കേസിൽ പ്രതി ചേർക്കുമെന്ന് പറഞ്ഞ് പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായാണ് ബന്ധുക്കളുടെ ഗുരുതര ആരോപണം. രതീഷിന്റെ മരണത്തോടെ ഈ സംഭവുമായി ബന്ധപ്പെട്ട
മരണസംഖ്യ മൂന്നായി ഉയർന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടെ വെമ്പായം ബാർ റെസിഡൻസിയിലായിരുന്നു നാടിനെ നടുക്കിയ ആക്രമണ സംഭവം അരങ്ങേറിയത്.
മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രതി പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി അനീഷ് സമീപത്തെ പമ്പിൽനിന്ന് ക്യാനിൽ പെട്രോൾ വാങ്ങി ബാറിനുള്ളിലെത്തി അവിടെയുണ്ടായിരുന്നവരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് തീ പടർന്നാണ് അപകടമുണ്ടായത്.
ഇതിനിടെ പെട്രോൾ ദേഹത്തുവീണ് ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷും ആക്രമണത്തിനിരയായ വെമ്പായം തേക്കട മാടൻനട
സ്വദേശി നവാസും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മരിച്ച അനീഷും നവാസും രതീഷിന്റെ ടിപ്പർ ലോറികളിലെ ഡ്രൈവർമാരായിരുന്നു.
ഇവരുടെ മരണത്തെ തുടർന്ന് പൊലീസിന്റെ ഭാഗത്തുനിന്ന് രതീഷിന് നേരെ കടുത്ത മാനസിക പീഡനവും ഭീഷണിയും ഉണ്ടായതായാണ് കുടുംബത്തിന്റെ പരാതി. ഇന്നലെ രാവിലെയാണ് രതീഷിനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
നിലവിൽ പെട്രോൾ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേർ കൂടി വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

