ഉദ്ഘാടന ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളിൽ തന്റെ നിലപാടിനെ തിരുത്തിക്കൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രംഗത്ത്. പേരാമ്പ്രയിലെ ഒരു ഫാമിലി റസ്റ്റോറന്റ് ഉദ്ഘാടന വേളയിൽ ഫാത്തിമ തഹ്ലിയ നിലവിളക്ക് കൊളുത്തിയത് സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
കോഴിക്കോട് വെച്ച് നടന്ന സമസ്ത കേന്ദ്രമുശാവറ യോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക നിലപാട് പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയത്. യോഗത്തിന്റെ തീരുമാനങ്ങൾ പ്രകാരം, ഇസ്ലാമിക വിശ്വാസവുമായി ബന്ധമില്ലാത്തതും ഇതര മതസ്ഥരുടെ ആചാരങ്ങളുടെ ഭാഗവുമായ കാര്യങ്ങളിൽ നിന്ന് മുസ്ലിംകൾ വിട്ടുനിൽക്കണമെന്ന് നിർദ്ദേശിച്ചു.
എങ്കിലും, വിഷയത്തിൽ മയപ്പെടുത്തിയ സമീപനമാണ് സംഘടന സ്വീകരിച്ചിരിക്കുന്നത്. യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതിങ്ങനെ: ‘‘പരിശുദ്ധ ഇസ്ലാമിൽ അടിസ്ഥാനമില്ലാത്തതും ഇതര മതക്കാർ അവരുടെ മതാചാരമായി നിർവഹിച്ചു വരുന്നതുമായ ചടങ്ങുകളും ആചാരങ്ങളും മുസ്ലിംകൾ വർജിക്കണമെന്ന് കോഴിക്കോട് ചേർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രമുശാവറ യോഗം ആഹ്വാനം ചെയ്തു.
നിലവിൽ നടക്കുന്ന നിലവിളക്ക് വിവാദം സംബന്ധിച്ച ചർച്ചയിലാണു മുശാവറ യോഗം മേൽ തീരുമാനം കൈക്കൊണ്ടത്. പ്രത്യേക ആചാരങ്ങളിൽ നിലവിളക്ക് കത്തിക്കൽ ഒരു പ്രത്യേക മത ചടങ്ങായി കാലങ്ങളായി അമുസ്ലിംകൾ നിർവഹിച്ചു വരുന്ന കാര്യമാണ്.
ഇസ്ലാം വിരുദ്ധ വിശ്വാസങ്ങൾ ഉൾക്കൊള്ളുകയും അടിസ്ഥാനമാക്കുകയും ചെയ്തു കൊണ്ട് ഒരു മുസ്ലിം അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്നതാണ്. മറിച്ച് അത്തരം വിശ്വാസങ്ങൾ ഉൾക്കൊള്ളാതെയും അടിസ്ഥാനമാക്കാതെയും അമുസ്ലിംകളോട് സാദൃശ്യം പുലർത്തുക എന്ന നിലയിലാണ് അത് ചെയ്തതെങ്കിൽ ആ പ്രവർത്തി നിഷിദ്ധവും കുറ്റകരവുമാണ്.
എന്നാൽ, ഒരാൾ വെളിച്ചം മാത്രം ഉദ്ദേശിച്ച് മറ്റ് വിളക്കുകളെ പോലെ വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധി എന്ന നിലയിൽ നിലവിളക്ക് കത്തിച്ച് ഉപയോഗപ്പെടുത്തുകയാണെങ്കിൽ അത് അനുവദനീയവും ആണ്. നമ്മുടെ രാജ്യത്തിന്റെ ഐക്യവും സൗഹാർദ്ദവും നിലനിർത്തുന്നതോടൊപ്പം ഇത്തരം കാര്യങ്ങൾ ലാഘവത്തോടെ കാണാതെ എല്ലാവരും സൂക്ഷിക്കേണ്ടതാണെന്നും സമസ്ത മുശാവറ ഉപദേശിച്ചു.’’ നേരത്തെ, നിലവിളക്ക് കൊളുത്തിയ സംഭവത്തിൽ ഫാത്തിമ തഹ്ലിയയ്ക്കെതിരെ ഇസ്ലാമിക പണ്ഡിതൻ ഹുസൈൻ സലഫിയും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ടി.കെ.അഷ്റഫ് എന്നിവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സമസ്തയുടെ പുതിയ വിശദീകരണം പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

