കൊടകര ∙ അനോഷ് സ്വന്തം വീട്ടിൽ തിരിച്ചെത്തി, 18 ദിവസത്തിനുശേഷം. 18 ദിവസം മുൻപ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ ഒപ്പമുണ്ടായിരുന്ന കുഞ്ഞനുജൻ അൽജോ (8) ഇന്നില്ല.
അതിന്റെ വേദനയുണ്ടെങ്കിലും കൂട്ടുകാരെയും അയൽപക്കക്കാരെയും കണ്ടതോടെ അനോഷിന് (10) അൽപം ആശ്വാസം. പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന മറ്റത്തൂർ കടമ്പോട് കാവുങ്ങൽ വീട്ടിൽ അനോഷ് നീണ്ട
ചികിത്സയ്ക്കുശേഷമാണ് ഇന്നലെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. പാമ്പുകടിയേറ്റ് സഹോദരൻ അൽജോ മരിച്ചിരുന്നു.
വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇരുവരെയും പാമ്പുകടിച്ചത്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം അനോഷ് കുറച്ചുദിവസം പിതാവ് സിൽജോയുടെ കൊരട്ടിയിലെ ബന്ധുവീട്ടിലായിരുന്നു.
ഇന്നലെ അവിടെനിന്ന് അനോഷും കുടുംബാംഗങ്ങളും അൽജോ അന്ത്യവിശ്രമം കൊള്ളുന്ന കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ എത്തി.
വികാരി ഫാ.ഷിബു നെല്ലിശേരിയും മാതൃസംഘം പ്രവർത്തകരും അവിടെയുണ്ടായിരുന്നു. പള്ളിയിലെ പ്രാർഥനയ്ക്കുശേഷം അൽജോയുടെ കല്ലറയിൽ എത്തി പ്രാർഥിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.
അമ്മ ജോൺസിയും സഹോദരി എയ്ഞ്ചലും അമ്മയുടെ സഹോദരൻ ജോബിനും ഒപ്പമുണ്ടായിരുന്നു. പിതാവ് സിൽജോ വീട്ടിലുണ്ടായിരുന്നു.
കളിക്കൂട്ടുകാരായ ആന്റോയും നീരജും എത്തിയതോടെ അനോഷിന് തെല്ലൊരാശ്വാസം. വീടിന്റെ ചുറ്റുപാടും കോൺക്രീറ്റ് ചെയ്തിരുന്നു.
തറയിലെ ചെറിയ ദ്വാരങ്ങൾ, എയർഹോളുകൾ, ജനാലകൾ തുടങ്ങിയവയെല്ലാം ഭദ്രമാക്കിയശേഷമാണ് അനോഷും മാതാപിതാക്കളും ഇവിടെ താമസിക്കാൻ എത്തിയത്. വീടിന്റെ പരിസരം വനംവകുപ്പും നാട്ടുകാരും ചേർന്ന് വൃത്തിയാക്കിയിരുന്നു.
ഇന്ന് 10.30ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ അൽജോക്ക് വേണ്ടി അനുസ്മരണ കുർബാന ഉണ്ടായിരിക്കുമെന്ന് വീട്ടുകാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

