തിരുവനന്തപുരം∙ എസ്ഐആറുമായി ബന്ധപ്പെട്ടു കെപിസിസി നേതൃയോഗം നടക്കുമ്പോൾ അപ്രതീക്ഷിതമായി കടന്നുചെന്നു പ്രസിഡന്റിനു കത്തു നൽകിയതോടെ വീണ്ടും ചർച്ചയിൽ നിറഞ്ഞ് ഡിസിസി പ്രസിഡന്റ് എൻ.ശക്തന്റെ ‘രാജി’. ശക്തൻ രാജി നൽകിയെന്ന വാർത്ത പ്രചരിച്ചതോടെ, നൽകിയതു രാജിക്കത്തല്ലെന്നും ജില്ലയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട
ചില കാര്യങ്ങൾ ധരിപ്പിച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, രണ്ടാഴ്ചത്തേക്കെന്നു പറഞ്ഞ് ഏൽപിച്ച ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കാത്തതിലുള്ള അതൃപ്തിയും തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ജോലിഭാരവും കത്തിൽ സൂചിപ്പിച്ചുവെന്നാണു വിവരം. കെപിസിസി വൈസ് പ്രസിഡന്റായിരുന്ന ശക്തൻ, പാലോട് രവിയുടെ രാജിയെത്തുടർന്നാണു ഡിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
താൽക്കാലികമാണെങ്കിൽ മാത്രമേ ഏറ്റെടുക്കുകയുള്ളൂവെന്ന് അന്നുതന്നെ ശക്തൻ അറിയിച്ചിരുന്നു.
തദ്ദേശതിരഞ്ഞെടുപ്പിലെ ഭാരിച്ച ചുമതലകൾ കണക്കിലെടുത്തു സ്ഥിരം പ്രസിഡന്റിനെ വയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉന്നത നേതാക്കൾക്കിടയിലെ തർക്കം മൂലം പുതിയ പ്രസിഡന്റിനെ വയ്ക്കാൻ കഴിയാത്തതിനാൽ ശക്തനോടു തുടരാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു.
രാജി സന്നദ്ധത പലവട്ടം അറിയിച്ചിരുന്ന ശക്തൻ, തിങ്കളാഴ്ച എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എന്നിവർ കൂടി പങ്കെടുത്ത യോഗത്തിലെത്തിയാണു കെപിസിസി പ്രസിഡന്റിനു കത്തു നൽകിയത്. തന്നെ നിർബന്ധിച്ചു ചുമതലയേൽപിച്ച നേതൃത്വം തദ്ദേശതിരഞ്ഞെടുപ്പിൽ തന്നെ സഹായിക്കാനുള്ള സംവിധാനം കൂടി ഒരുക്കണമെന്നാണു കത്തിൽ സൂചിപ്പിച്ചത്.
ഒഴിയാൻ താൻ പലവട്ടം സന്നദ്ധത പ്രകടിപ്പിച്ചതും ചൂണ്ടിക്കാട്ടി.
അന്നു വൈകിട്ടു തന്നെ ഡിസിസി ഓഫിസിൽ ജില്ലയിലെ പ്രധാന നേതാക്കൾ യോഗം ചേർന്നു സാഹചര്യങ്ങൾ ചർച്ച ചെയ്തു. ഇന്നലെ ജില്ലയിലെ കെപിസിസി ഭാരവാഹികളുടെ യോഗം വിളിച്ച പ്രസിഡന്റ് സണ്ണി ജോസഫ്, ശക്തന്റെ ജോലിഭാരം കുറയ്ക്കുന്നതിനു സഹായിക്കണമെന്നു നിർദേശം നൽകി. തദ്ദേശതിരഞ്ഞെടുപ്പു കഴിയുന്നതുവരെ തുടരാൻ ശക്തനോടു നേതൃത്വം ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തലയും കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി.അനിൽകുമാറും യോഗത്തിലുണ്ടായിരുന്നു. സ്ഥാനാർഥികളുടെ പാർട്ടി അംഗത്വം പരിശോധിച്ച്, ചിഹ്നം അനുവദിക്കുന്നതിനുള്ള ജോലിയിൽ നിയമസഭാ മണ്ഡലം തിരിച്ച് ഡിസിസി പ്രസിഡന്റിനെ സഹായിക്കാനുള്ള ചുമതല പ്രധാന നേതാക്കൾ ഏറ്റെടുക്കണമെന്നു നിർദേശിച്ചു.
“തദ്ദേശതിരഞ്ഞെടുപ്പു പ്രവർത്തനത്തിനു ജില്ലയിലെ കെപിസിസി ഭാരവാഹികളെ വിളിച്ചുകൂട്ടി സംവിധാനമുണ്ടാക്കണം എന്നാവശ്യപ്പെട്ടാണു ഞാൻ കത്തു കൊടുത്തത്.
അതു രാജിക്കത്തല്ല. രാജിവച്ചെന്നു മാധ്യമങ്ങൾക്കു വാർത്ത നൽകിയവർ പാർട്ടിയുടെ ശത്രുക്കളാണ്.
ജില്ലയിലെ സ്ഥാനാർഥി നിർണയം വലിയ തർക്കമില്ലാതെ പൂർത്തിയാക്കിയതിന്റെ അഭിമാനമുണ്ട്.”
എൻ.ശക്തൻ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

