നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകരയിലെ തിരക്കേറിയ ബസ് സ്റ്റാൻഡ് ജംക്ഷനിൽ റോഡരികത്ത് മീൻ കച്ചവടം നടത്തുന്നതു ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നതായി പരാതി. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും നഗരസഭ മൗനം പാലിക്കുന്നതായി ആക്ഷേപം.
അനധികൃത കച്ചവടം ഒഴിവാക്കാൻ വേണ്ടി സമരത്തിലേക്ക് തിരിയേണ്ടി വരുമെന്ന് ഫ്രാൻ. അക്ഷരാർഥത്തിൽ കുപ്പിക്കഴുത്തു പോലെയുള്ള സ്ഥലത്താണ് ദിവസവും മീൻ കച്ചവടം തകൃതിയായി നടക്കുന്നത്.
കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളും ഇതുവഴിയാണ് കടന്നു പോകുന്നത്.
നഗരസഭയുടെ അക്ഷയ ഷോപ്പിങ് കോംപ്ലക്സിൽ എത്തുന്നവരും അതുവഴി കടന്നു പോകുന്ന മറ്റ് യാത്രക്കാരും കൂടിയാകുമ്പോൾ എപ്പോഴും അവിടെ ഗതാഗതക്കുരുക്കാണ്. കുരുക്ക് അഴിക്കാൻ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞു നടക്കുന്ന പൊലീസും നഗരസഭയും അനധികൃത മീൻ കച്ചവടക്കാരുടെ മുന്നിലൂടെ തലങ്ങും വിലങ്ങും പോയിട്ടും നടപടി മാത്രം സ്വീകരിക്കുന്നില്ല. ബസ് ഇറങ്ങി വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ്, പൊരി വെയിലത്ത് മത്സ്യ കച്ചവടക്കാർ അവിടെ ഇരിക്കുന്നത്.
ഇരിക്കാൻ സമീപത്തു തന്നെ ചന്തയുണ്ടെങ്കിലും അവർ ഇവിടെ ഇരിക്കുന്നത് സ്ഥിരമാക്കിയിട്ടുണ്ട്.
പാവങ്ങളാണ്. അവരെ ബല പ്രയോഗത്തിൽ മാറ്റണമെന്നല്ല, പറഞ്ഞു മനസ്സിലാക്കി ചന്തയിൽ എത്തിക്കണം.
മത്സ്യം ആവശ്യമുള്ളവർ അവിടെ എത്തി വാങ്ങിക്കോളും. മത്സ്യക്കച്ചവടം ചെയ്യുന്ന സ്ത്രീകളും മീൻ വാങ്ങാൻ എത്തുന്നവരും അവിടെ സുരക്ഷിതരുമല്ല. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ തട്ടാനുള്ള സാധ്യത വളരെക്കൂടുതലാണ്.
ഇതു മനസ്സിലാക്കിയിട്ടും ട്രാഫിക് പൊലീസും നഗരസഭയും അവരെ അവിടെ നിന്ന് നീക്കാത്തതിന്റെ പൊരുൾ ആർക്കുമറിയില്ല.
വേണ്ടി വന്നാൽ സമരം ചെയ്യും
റോഡ് കയ്യേറി മത്സ്യം വിൽക്കുന്നവരെ അവിടെ നിന്ന് ഒഴിപ്പിക്കാതെ നഗരസഭയും പൊലീസും മൗനം പാലിക്കുന്നതായി നെയ്യാറ്റിൻകരയിലെ റസിഡൻസ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാൻ കുറ്റപ്പെടുത്തി. സ്ഥിരം മീൻ വിൽപന നടത്തുന്നയിടത്തിനു സമീപത്തു തന്നെ മാലിന്യം തള്ളുന്നതിനാൽ പ്രദേശത്ത് വല്ലാത്ത ദുർഗന്ധമാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സമര മാർഗങ്ങൾ സ്വീകരിക്കുമെന്ന് ഫ്രാൻ പ്രസിഡന്റ് എസ്.കെ.ജയകുമാറും സെക്രട്ടറി തലയൽ പ്രകാശും അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

