ചെന്നൈ ∙ കേരളത്തിന്റെ നാടൻ പലഹാരങ്ങളെ തമിഴ് മക്കളുടെ രുചിമുകുളങ്ങളിലെത്തിച്ച് അരനൂറ്റാണ്ടു പിന്നിടുകയാണ് പുരുഷവാക്കം റിതർടൻ റോഡിലെ ചായക്കട. 1956ൽ പിറന്ന കേരളത്തെക്കാൾ 20 വർഷം ഇളപ്പമാണെങ്കിലും ‘ഇന്ത്യൻ കോഫി ഹൗസി’ലെ പഴംപൊരിയും സുഖിയനും രുചിയുടെ കാര്യത്തിൽ കേരളത്തിലേതിനൊപ്പം നിൽക്കും.
കേരളപ്പിറവിക്കും 10 വർഷങ്ങൾക്കു ശേഷമാണു തലശ്ശേരി പാനൂർ സ്വദേശി എൻ.വി.പുരുഷോത്തമൻ റെയിൽവേ ബോർഡ് പരീക്ഷയെഴുതാൻ ബന്ധുവിന്റെ സഹായത്തോടെ ചെന്നൈയിലെത്തിയത്. എന്നാൽ നഗരം അദ്ദേഹത്തിനു നൽകിയത് മറ്റൊരു നിയോഗമായിരുന്നു.
1975ൽ റിതർടൺ റോഡിൽ പുരുഷോത്തമൻ ആരംഭിച്ച ചായക്കടയാണ് 50 വർഷങ്ങൾക്കിപ്പുറവും കേരളത്തിന്റെ തനതു പലഹാര രുചികളുടെ കേന്ദ്രമായി നിലകൊള്ളുന്നത്. ഇവിടെ കട
ആരംഭിക്കുന്നതിനു മുൻപ് പെരിയമേട്ടിൽ ‘നേവൽ ടീ സ്റ്റാൾ’ എന്ന കട നടത്തിയായിരുന്നു ‘പുരുഷുവേട്ടന്റെ’ തുടക്കം.
തമിഴ്നാടിന്റെ രുചികളായ വടയും ബോണ്ടയും സമൂസയുമെല്ലാം കോഫി ഹൗസിൽ തയാറാക്കുമെങ്കിലും ദിവസവും രാവിലെ പ്രധാന പലഹാരം പഴംപൊരിയും സുഖിയനുമാണ്.
പഴംപൊരി കഴിക്കാൻ മാത്രം ഇവിടെയെത്തുന്ന മലയാളികൾ ഏറെ. അടുത്തകാലത്തു തമിഴ് വംശജരാണ് മലയാളികളെക്കാൾ കൂടുതലായി പഴംപൊരി അന്വേഷിച്ച് എത്തുന്നതെന്ന് പുരുഷോത്തമൻ പറഞ്ഞു.
പഴംബജി എന്നാണു തമിഴർ പറയുക.
ഇവിടത്തെ പഴംപൊരി നാട്ടിൽ കിട്ടുന്നതിനെക്കാൾ മെച്ചപ്പെട്ടതാണെന്നു സ്ഥിരം ഉപഭോക്താക്കൾ പറയുന്നു. പഴത്തിന് എത്ര വില കൂടിയാലും വലുപ്പം കുറയ്ക്കാനോ വില കൂട്ടാനോ പുരുഷോത്തമൻ തയാറല്ല.
വില കൂടുതലായാൽ ഉണ്ടാക്കുന്നതിന്റെ എണ്ണം കുറയ്ക്കും. എത്രയെണ്ണം ഉണ്ടാക്കിയാലും ഉച്ചയ്ക്കു മുൻപുതന്നെ മുഴുവനും വിറ്റുതീരും.
ശർക്കരയും ചെറുപയറും നിറച്ച സുഖിയൻ കഴിക്കുന്നവർക്കും നാട്ടിലെ ചായക്കടയിൽ പലഹാരം കഴിച്ച സംതൃപ്തി. യുകെയിൽ ഉപരിപഠനത്തിനു ശേഷം ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന മൂത്ത മകൻ പ്രജീഷും ഇപ്പോൾ ജോലി ഉപേക്ഷിച്ച്, കട
നടത്തിപ്പിൽ പുരുഷോത്തമനെ സഹായിക്കുന്നു. രണ്ടാമത്തെ മകൻ ഐടി മേഖലയിലും മൂന്നാമൻ സിനിമ രംഗത്തും ജോലി ചെയ്യുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

