കോഴിക്കോട് ∙ മലാപ്പറമ്പ് സർവീസ് റോഡിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു കണ്ണൂർ സ്വദേശി കെ.പ്രഗിൽ(37) മരിച്ച സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി. സ്വകാര്യ ആശുപത്രിയിൽ നിന്നു കാർ സർവീസ് റോഡിലേക്ക് ഇറങ്ങി എതിർ ദിശയിലേക്ക് തിരിയാൻ ശ്രമിച്ചപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചതാകാനാണു സാധ്യതയെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ കാർ പോയത് പൊലീസ് അന്വേഷിക്കുന്നുണ്ട്.
പുലർച്ചെ 12.50 ന് അപകടം നടന്ന പരിസരത്തെ സിസിടിവി ദൃശ്യത്തിൽ സ്വകാര്യ ലാബിൽ നിന്നു സർവീസ് റോഡിലേക്ക് പെട്ടെന്ന് ഇറങ്ങിയ കാർ വൺവേ തെറ്റിച്ച് വലത്തോട്ട് തിരിഞ്ഞപ്പോൾ വേഗത്തിൽ എത്തിയ സ്കൂട്ടർ കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച് സിഗ്നൽ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞതായാണ് വ്യക്തമായത്. ഗുരുതര പരുക്കേറ്റ് യുവാവ് റോഡിൽ കിടന്നിട്ടും കാറിലെ യാത്രക്കാർ രക്ഷാപ്രവർത്തനം നടത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
20 മിനിറ്റിനു ശേഷം പൊലീസ് എത്തിയാണ് പ്രഗിലിനെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിന്റെ ശബ്ദം കേട്ട് സ്ഥലത്ത് എത്തിയതെന്നാണ് ആശുപത്രിയിലെ ജീവനക്കാരൻ ആദ്യം പറഞ്ഞത്. സിസിടിവി പരിശോധിച്ചതിൽ ഈ സമയം ആശുപത്രിയിൽ നിന്നു കാർ പുറത്തേക്കിറങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കാർ പുറത്തിറക്കാൻ ജീവനക്കാരൻ ഗേറ്റിലെ തടസ്സം കെട്ടിയ കയർ അഴിച്ചു കൊടുക്കണം. ഈ സാഹചര്യത്തിൽ അപകടം നടന്നത് ജീവനക്കാരന് അറിയാമെന്നാണ് പൊലീസ് നിഗമനം.
പൊലീസ് ജീവനക്കാരനിൽ നിന്നു മൊഴിയെടുക്കും. സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയിൽ ടെറിട്ടോറിയൽ മാനേജരായ പ്രഗിൽ കൂടെ ജോലി ചെയ്യുന്ന കുണ്ടൂപ്പറമ്പ് സ്വദേശി സുഹൃത്ത് അക്ഷയിനെ കുണ്ടൂപ്പറമ്പിൽ എത്തിച്ചു താമസ സ്ഥലമായ കുറ്റിക്കാട്ടൂരിലേക്ക് പോകുമ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

