ഓച്ചിറ∙ അലുവ അതുൽ കൊലക്കേസിൽ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതിയിൽ നിന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയിൽ വാങ്ങിയ രണ്ടു പ്രതികളെയും തെളിവെടുപ്പിനു ശേഷം ഇന്നലെ കോടതിയിൽ തിരികെ ഹാജരാക്കി. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും.
കാപ്പ കേസിലെ പ്രതിയായ കായംകുളം സ്വദേശി ഷാമോൻ (വരിക്കപ്പള്ളി ഷാൻ– 32), അന്വേഷണ സംഘം മുൻപ് അറസ്റ്റ് ചെയ്തിരുന്ന നീണ്ടകര പുത്തൻതുറയിൽ മുക്കോടി കിഴക്കതിൽ അൻഷാദ് (38) എന്നിവരെയാണ് കരുനാഗപ്പള്ളി എസിപി സി.ജോണിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്.
ഇതിൽ ഷാമോൻ കേസിലെ പ്രധാന പ്രതിയാണ്. ഷാമോന്റെ ബന്ധുക്കൾ ഉൾപ്പെടെ കേസിൽ ഉൾപ്പെട്ടതിന് അന്വേഷണ സംഘത്തിനു തെളിവുകൾ ലഭിച്ചു.
കേസിൽ ആദ്യം തന്നെ പ്രതിയായിരുന്ന ഷാമോൻ അന്വേഷണ സംഘത്തെ വെട്ടിച്ച് കോടതിയിൽ കീഴടങ്ങുകയായിരുന്നു. അലുവ അതുലിനെ കൊലപ്പെടുത്തുന്നതിനും കൊലയാളി സംഘത്തിനു പണവും കായംകുളത്തുനിന്നു വാടകയ്ക്കു വാഹനവും ഏർപ്പാടാക്കി നൽകിയത് ഷാമോനാണ്.
അതുലിൽ നിന്നു വധഭീഷണിയുണ്ടെന്നും അയാൾ തന്നെ കൊല്ലുമെന്നും സുഹൃത്തുക്കളോടും മറ്റും ഷാമോൻ പറഞ്ഞിരുന്നു. –പൊലീസ് അറിയിച്ചു.
കൊലപാതകത്തിനു ശേഷം കൊലയാളി സംഘത്തിനു രക്ഷപ്പെടുന്നതിനു വാഹനങ്ങൾ നൽകിയത് നീണ്ടകര സ്വദേശി അൻഷാദാണ്.
കോട്ടയത്തു വച്ചു കൊലയാളികളെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ അൻഷാദ് അവിടെ നിന്നു കടന്നുകളയുകയായിരുന്നു. രണ്ടു പ്രതികളെയും തെളിവെടുപ്പിനു ശേഷമാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.
പ്രധാന പ്രതികൾ ഗൂഢാലോചന നടത്തിയതിനു വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന കരുനാഗപ്പള്ളി എസിപി സി.ജോൺ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

