ഇരിട്ടി ∙ പായത്ത് രാത്രി അക്കേഷ്യ മരങ്ങൾക്കിടയിൽ നിന്നു കേട്ട ശബ്ദം കാട്ടാന ഇറങ്ങിയെന്ന പ്രചാരണത്തിനും വനം വകുപ്പ് ഉദ്യോഗസ്ഥരെ എത്തിച്ചുള്ള പരിശോധനയ്ക്കും കാരണമായി.
ഒടുവിൽ വള്ളിപ്പടർപ്പിനിടയിൽ തങ്ങിയ ഒരു മരം പിളർന്നു സാവകാശം താഴേക്കു പതിക്കുന്നതെന്ന് കണ്ടെത്തിയതോടെ ആശങ്ക ഒഴിവായി. വ്യാഴാഴ്ച രാത്രി 10 മണിയോടെ പായം ഗവ.
യുപി സ്കൂളിനു സമീപം പഴശ്ശി പദ്ധതി പ്രദേശത്തെ അക്കേഷ്യ മരങ്ങൾക്കിടയിൽ നിന്നാണു മരങ്ങൾ ഒടിഞ്ഞുവീഴുന്ന ശബ്ദം സമീപത്തുള്ള വീട്ടുകാർ കേട്ടത്. ഇവർ മറ്റു വീട്ടുകാരെയും വിവരമറിയിച്ചു.
ഇവരും സ്ഥലത്തെത്തിയപ്പോൾ കാടുകൾക്കുള്ളിൽ നിന്നും ഇത്തരത്തിൽ ശബ്ദം കേട്ടു.
ഇതോടെ കാട്ടാന ഇറങ്ങിയതാണെന്നു സംശയത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ഇവർ സ്ഥലത്ത് എത്തിയപ്പോഴും ഇത്തരത്തിൽ ശബ്ദം കേട്ടു.
മാസങ്ങൾക്ക് മുൻപ് 2 കാട്ടാനകൾ ഇവിടെ എത്തിയ അനുഭവം ഉള്ളതിനാൽ പ്രദേശത്ത് ആന എന്നു ഉറപ്പിച്ചു. ഇടയ്ക്കിടെ പഴയ ശബ്ദം കേൾക്കുമ്പോൾ ആളുകൾ കൂടുതൽ ഭീതിയിലായി.
ഇതിനിടെ 2 ആനകൾ ഇറങ്ങിയെന്ന നിലയിൽ ഫോൺ, വാട്സാപ് പ്രചാരണങ്ങളും തകൃതിയായി.
അക്കേഷ്യ കാടുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന കാട്ടാനയെ തുരത്താൻ പടക്കവും എടുത്തു വനം വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും ശബ്ദം കേട്ട സ്ഥലത്തേക്കു എത്തിയപ്പോഴാണു മരം പിളർന്നു സാവകാശം നിലംപൊത്തുന്നതെന്നു മനസ്സിലായത്.
നാട്ടുകാരുടെ ഭീതിയകന്നെങ്കിലും വനം ഉദ്യോഗസ്ഥർ രാത്രി ഏറെ നേരം സ്ഥലം അരിച്ചുപെറുക്കിയിരുന്നു. ഇതിനിടെ ആനയെ കണ്ടെന്നു പറഞ്ഞവരും ആനയുണ്ട് സൂക്ഷിക്കുക എന്ന വാട്സാപ് സന്ദേശം അയയ്ച്ചവരും മുങ്ങുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

