കളമശേരി ∙ കങ്ങരപ്പടിയിൽ ഒന്നേകാൽ കോടി രൂപ ചെലവിട്ടു നിർമിച്ച് ഉദ്ഘാടനം നടത്തിയ സ്റ്റേഡിയം ചെളിക്കുണ്ടായി മാറി. ചുറ്റുവേലി പൂർണമാക്കിയിട്ടില്ല.
മണ്ണിടിച്ചിലുള്ള ഭാഗത്തു സംരക്ഷണ ഭിത്തി നിർമിച്ചിട്ടില്ല. ചുറ്റുവേലിക്ക് ഇളക്കം തട്ടാതിരിക്കാൻ ഉറപ്പിച്ചിരിക്കുന്നതു സ്വകാര്യവ്യക്തിയുടെ മതിലിൽ ആണിയടിച്ചും.
ചുറ്റും കാന നിർമിച്ചിട്ടുണ്ടെങ്കിലും കാനയിൽ വെള്ളം നിറയുമ്പോൾ ഒഴുകിപ്പോകാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. കാന നിറഞ്ഞു വെള്ളം പൊതുവഴിയിലൂടെയാണ് ഒഴുകുന്നത്.
നിർമാണവേളയിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടക്കുറവ് പ്രകടമാക്കുന്നതാണു സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ സ്ഥിതി.
ലൈഫ് പദ്ധതിയിൽ പെടുത്തി വീടും സ്ഥലവുമില്ലാത്തവർക്കു മൈതാനത്തു കെട്ടിട സമുച്ചയം നിർമിക്കാനുള്ള കൗൺസിൽ തീരുമാനം ജനങ്ങൾ ഒറ്റക്കെട്ടായി പീപ്പിൾസ് ഫോറത്തിന്റെ പേരിൽ അണിനിരന്നു തിരുത്തിച്ചാണു കളിക്കളം നിലനിർത്തിയത്. പ്രതിഷേധത്തിന്റെ കരുത്തറിഞ്ഞ മുന്നണികൾ നഗരസഭാ തിരഞ്ഞെടുപ്പ് വേളയിൽ മൈതാനം നിലനിർത്തുമെന്നു രേഖാമൂലം ഉറപ്പു നൽകാൻ നിർബന്ധിതമായി.
ഗ്രൗണ്ടില്ലെങ്കിൽ വോട്ടില്ലെന്ന നിലപാട് സ്വീകരിച്ച ജനങ്ങളുടെ വിജയമായിരുന്നു കങ്ങരപ്പടി സ്റ്റേഡിയം.
സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് മന്ത്രി പി.രാജീവ്
കളമശേരി ∙ കങ്ങരപ്പടിയിൽ പുതുതായി നിർമിച്ച സ്റ്റേഡിയം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.25 കോടി രൂപ ചെലവഴിച്ചാണു സ്റ്റേഡിയം നിർമിച്ചത്.
1980 ചതുരശ്ര മീറ്ററിൽ ഫുട്ബോൾ ഗ്രൗണ്ട് വികസിപ്പിച്ചതാണു സ്റ്റേഡിയത്തിലെ പ്രധാന നിർമിതി. 517 ചതുരശ്ര അടി വലിപ്പമുള്ള സ്റ്റേജും മേൽക്കൂരയും, സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള ഗ്രീൻ റൂം, ശുചിമുറി സൗകര്യങ്ങൾ, വെള്ളമൊഴുകി പോകുന്നതിനുള്ള കനാൽ, ചുറ്റുവേലി, ഫ്ലഡ് ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്.
സ്റ്റേഡിയത്തിന്റെ വശങ്ങളിൽ വാക് വേയും നിർമിച്ചു.ചടങ്ങിൽ നഗരസഭാധ്യക്ഷ സീമാ കണ്ണൻ അധ്യക്ഷത വഹിച്ചു.
ഒളിംപ്യൻ മേഴ്സി കുട്ടൻ, ഡിപിസി അംഗം ജമാൽ മണക്കാടൻ, പി.കെ.ബേബി, കെ.കെ.ജിൻസൺ, പി.എം.ഫൈസൽ, കെ.ടി.പ്രതാപൻ, സ്ഥിരസമിതി അധ്യക്ഷൻ കെ.എച്ച്.സുബൈർ, കൗൺസിലർമാരായ കെ.കെ.ശശി, ടി.എ.അസൈനാർ, പി.എസ്.ബിജു, പി.വി.ഉണ്ണി, ലിസി കാർത്തികേയൻ തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

