മാന്നാർ ∙ മണ്ണിറക്കുന്നതു പുരോഗമിക്കുന്ന മുക്കം– വാലയിൽ ബണ്ട് റോഡിൽ വിത്തുമായെത്തിയ വാഹനങ്ങൾ പുതഞ്ഞു, വിത മുടങ്ങിയെന്ന് കർഷകർക്കു പരാതി. മാന്നാർ –ചെന്നിത്തല പഞ്ചായത്ത് അതിർത്തിയിലുള്ള കുടവെള്ളാരി എ പാടശേഖരത്തിൽ വിതയ്ക്കാനുള്ള വിത്തുമായെത്തിയ മിനി ലോറിയാണ് കഴിഞ്ഞ ദിവസം പുതിയതായി മണ്ണിറക്കിയ റോഡിൽ താഴ്ന്നത്. കർഷകരും ജോലിക്കാരും ചേർന്ന് ഏറെ നേരം പരിശ്രമിച്ചാണ് പശയുള്ള മണ്ണു നീക്കം ചെയ്ത ശേഷം വാഹനം മാറ്റിയത്.
എന്നാൽ വിത്ത് തലച്ചുമടായാണ് ഇവിടെ നിന്നും പിന്നീട് പാടത്തേക്കു കൊണ്ടു പോയത്.
ഈ വാഹനം അര കിലോമീറ്ററിനുള്ളിൽ നാലിടത്ത് പുതഞ്ഞതിനാൽ കർഷകർ വിത്ത് തലച്ചുമടായും സൈക്കിളിലുമായാണ് കൊണ്ടു പോയത്. മുക്കം– വാലയിൽ ബണ്ടു റോഡ് തുടങ്ങുന്ന പരുത്തിപള്ളി കടവ് മുതൽ വട്ടപ്പണ്ടാരി വരെയുള്ള ഒന്നര കിലോമീറ്ററിലാണ് മണ്ണടിക്കുന്നത്. ഇന്നലെ വിതയ്ക്കാനായി 18 പേരെ നിർത്തിയെങ്കിലും വിത്തെത്തിക്കാൻ കഴിയാത്തതിനാൽ വിത നടന്നില്ലെന്നും പാതയിൽ വാഹനങ്ങൾ പുതയുന്നതിനാൽ വണ്ടിക്കാർ നാലുതോട്ടിലേക്കു വരുന്നില്ലെന്നും കർഷകനായ കുര്യാക്കോസ് പറയകാട്ടിൽ പറഞ്ഞു.
കർഷക ക്ഷേമത്തിനായി ലക്ഷ്യമിട്ടാണ് മുക്കം– വാലയിൽ ബണ്ടു റോഡ് നിർമിക്കുന്നത്.
എന്നാൽ ഇപ്പോൾ നടക്കുന്ന പണികൾ കർഷകർക്കു ദോഷകരമാണ്. കൂടാതെ ഒരു വലിയ വാഹനം വന്നാൽ തിരിക്കാനുള്ള ഒരു സംവിധാനവും ഇവിടെയില്ല.
ഉള്ള മണ്ണു കൂടി കരാറുകാരൻ മാന്തിയെടുത്താണ് പാത നികത്തിയത്. ഇതു സംബന്ധിച്ചു പാടശേഖര സമിതി അധികൃതർക്കു പരാതിയും നൽകിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

