മലപ്പുറം ജില്ലയിലെ പൊന്നാനി സർക്കാർ ആശുപത്രിയിൽ പാമ്പ് കടിയേറ്റ യുവതിക്ക് അടിയന്തര ചികിത്സ ലഭിച്ചില്ലെന്ന് പരാതി. എടപ്പാൾ പാടത്തങ്ങാടി സ്വദേശിയായ ഷഹല തസ്നിയ്ക്കാണ് ആശുപത്രി അധികൃതരിൽ നിന്ന് ദുരനുഭവമുണ്ടായത്.
പാമ്പ് കടിയേറ്റ് ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിലെത്തിയ തനിക്ക് കൃത്യമായ ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന്ന് ഷഹല ആരോപിക്കുന്നു. പാമ്പ് കടിയേറ്റ വിവരം അറിയിച്ചിട്ടും പരിശോധന നടത്താൻ അധികൃതർ തയ്യാറായില്ല.
ഇതിനിടെ യുവതി രക്തം ഛർദിക്കുകയും ചെയ്തു. എന്നാൽ, ചികിത്സ നൽകുന്നതിന് പകരം വനിതാ ഡോക്ടർ മോശമായി പെരുമാറുകയും “ഇറങ്ങി പൊക്കോ” എന്ന് ആക്രോശിക്കുകയുമായിരുന്നുവെന്ന് ഷഹല പറയുന്നു.
ആശുപത്രിയിൽ നോക്കാൻ പറ്റില്ലെന്ന് ഡോക്ടർ വ്യക്തമാക്കിയതായും യുവതി ആരോപിച്ചു. തുടർന്ന് പൊലീസിൻ്റെ ഇടപെടലുണ്ടായതിന് ശേഷമാണ് പെയിൻകില്ലറും ഇൻജെക്ഷനും ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സ ലഭിച്ചതെന്ന് ഷഹല മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ആശുപത്രിയിൽ ഫിസിഷ്യൻ ഇല്ലാത്തതുകൊണ്ടാണ് അടിയന്തര ചികിത്സ നൽകാൻ കഴിയാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

