രാജ്യത്ത് ഇന്ധനവില വർധനയ്ക്കൊപ്പം സാമ്പത്തിക മേഖലയിൽ പുതിയ പ്രതിസന്ധികൾ രൂപപ്പെടുന്നു. രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റീപ്പോ നിരക്കിൽ വർധന വരുത്തുമെന്ന സൂചനകൾ ശക്തമാണ്.
ജൂൺ 3 മുതൽ 5 വരെ നടക്കുന്ന പണനയ സമിതി യോഗത്തിൽ ഇതുസംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ 5.25 ശതമാനമാണ് റീപ്പോ നിരക്ക്.
പണപ്പെരുപ്പം കണക്കിലെടുത്ത് ഇത് 50 മുതൽ 75 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ ഉയർത്താൻ സാധ്യതയുണ്ട്. യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്നുണ്ടായ ഇറക്കുമതി ചെലവിലെ വർധനവും വിദേശനാണ്യ ശേഖരത്തിലെ കുറവും സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 97 എന്ന നിലവാരത്തിലേക്ക് ഇടിഞ്ഞത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവരുടെ നിരീക്ഷണം ഇങ്ങനെയാണ്: ‘ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.
ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും’. ആഗോളതലത്തിൽ കേന്ദ്രബാങ്കുകൾ സ്വീകരിക്കുന്ന നിലപാടുകളും ബോണ്ട് വിപണിയിലെ ആദായ നിരക്കും റിസർവ് ബാങ്കിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാനിടയുണ്ട്.
റീപ്പോ നിരക്ക് ഉയർത്തുന്നത് ബാങ്കുകളുടെ വായ്പാ പലിശ നിരക്കുകളിൽ പ്രതിഫലിക്കും. ഇത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കൂടാനും, ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവിനെ (ഇഎംഐ) ബാധിക്കാനും ഇടയാക്കും.
അതേസമയം, ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ വർധനവുണ്ടാകുന്നത് നിക്ഷേപകർക്ക് ഗുണകരമാകും. വരാനിരിക്കുന്ന പണനയ പ്രഖ്യാപനങ്ങൾ ഓഹരി വിപണിയിലും പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.
വിപണിയിലെ പണലഭ്യത നിലനിർത്താൻ 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ബാങ്കിങ് മേഖലയിൽ എത്തിക്കാൻ ആർബിഐ ആലോചിക്കുന്നുണ്ട്. ഡോളർ-റുപ്പി സ്വാപ് ലേലത്തിലൂടെയാകും ഈ നടപടി.
ബാങ്കുകളിൽ നിന്ന് ഡോളർ ഏറ്റെടുത്ത് രൂപ നൽകുന്നതിലൂടെ വിനിമയ നിരക്ക് സ്ഥിരപ്പെടുത്താനാണ് അധികൃതരുടെ ലക്ഷ്യം. നിശ്ചിത കാലാവധിക്ക് ശേഷം ബാങ്കുകൾക്ക് ഡോളർ തിരികെ വാങ്ങാനുള്ള അവസരവും ഇതിലുണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

