തിരുവനന്തപുരം ∙ പാചകവാതക വിലയിലുണ്ടായ അനിയന്ത്രിതമായ വർധനയെ തുടർന്ന് ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങളുടെ വിലവർധിപ്പിച്ചത് സാധാരണക്കാർക്ക് തിരിച്ചടിയാവുന്നു. സാധാരണക്കാരുടെ ആശ്രയമായ ചായയ്ക്കും ചപ്പാത്തിക്കും ഉൾപ്പെടെയാണു വില വർധിപ്പിച്ചിരിക്കുന്നത്.
മിക്ക ഹോട്ടലുകളിലും ചായയ്ക്ക് 15 രൂപയാണ് പുതുക്കിയ നിരക്ക്.
10–12 രൂപയിൽ നിന്നാണ് ഒറ്റയടിക്ക് 15 രൂപയിൽ എത്തിയത്. കാപ്പിയുടെ വില 22–25 നിരക്കിലാണ്.
ചപ്പാത്തിക്ക് ഒരു രൂപ മുതൽ 5 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. ചപ്പാത്തി കോർണറുകളിലും വില കൂടിയിട്ടുണ്ട്.
ഊണ്, ബിരിയാണി എന്നിവയ്ക്ക് 10 മുതൽ 20 % വരെ വർധനയുണ്ട്. ലഘുഭക്ഷണങ്ങൾ, പലഹാരങ്ങൾ എന്നിവയ്ക്ക് 3 രൂപ മുതൽ 8 രൂപ വരെ വർധനയുണ്ട്.
തൊഴിലാളികൾ, ദിവസ വേതനക്കാർ, ഓഫിസ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവരെയാണ് വിലവർധന ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്.
അതേസമയം, സിലിണ്ടറിന്റെ വിലക്കയറ്റവും ദൗർലഭ്യവും മൂലം പിടിച്ചുനിൽക്കാനാവുന്നില്ല എന്നാണ് ഹോട്ടലുടമകൾ പറയുന്നത്. ചെറുകിട
ഹോട്ടലുകളെയാണ് സിലിണ്ടർ ക്ഷാമവും വിലക്കയറ്റവും സാരമായി ബാധിച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ചുയർന്നത് സ്ഥാപനങ്ങളുടെ വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്.
പാചകവാതകത്തിനു പുറമേ പാൽ, ഭക്ഷ്യ എണ്ണ, പച്ചക്കറി എന്നിവയുടെ വില കൂടിയതും നിരക്ക് കൂട്ടാൻ കാരണമായി.
നഗരങ്ങളിൽ തൊഴിലിനെത്തുന്ന പലർക്കും പുറത്തു നിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കാതെ നിവൃത്തിയില്ല. വില കൂട്ടുന്നതോടെ ഹോട്ടലുകളിൽ തിരക്ക് കുറയുമോയെന്ന ആശങ്കയും ഉടമകൾക്കുണ്ട്.
ഒരു മാസം മുൻപ് പൂട്ടിയ ചെറിയ ഹോട്ടലുകളിൽ ചിലതു തുറന്നെങ്കിലും വീണ്ടും അടച്ചുപൂട്ടലിന്റെ വക്കിലാണ്. പാചകവാതകത്തിന് സബ്സിഡി അനുവദിക്കണം അല്ലെങ്കിൽ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം എന്ന ആവശ്യം ശക്തമാണ്.
പ്രവർത്തനം പരിമിതപ്പെടുത്തി ഹോട്ടലുകൾ
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെ തുടർന്ന് പാചകവാതക ഇറക്കുമതിയിൽ വലിയ കുറവുണ്ട്.
ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും സാധാരണ ആവശ്യത്തിന്റെ 60% മുതൽ 65% വരെ സിലിണ്ടറുകൾ മാത്രമാണ് കമ്പനികൾ നൽകുന്നത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പല ഹോട്ടലുകളും പ്രവർത്തനം ഭാഗികമായി നിർത്തി.
ചിലർ പാചകം പരിമിതപ്പെടുത്തി.
പല ചെറിയ ഹോട്ടലുകളും വിറകടുപ്പുകളിലേക്കും മരപ്പൊടി അടുപ്പുകളിലേക്കും തിരിഞ്ഞു. ഇത് പ്രവർത്തനച്ചെലവ് കുറയ്ക്കാൻ സഹായിക്കുമെങ്കിലും അധ്വാനം വർധിപ്പിക്കുന്നതാണ്.
പുക കുറഞ്ഞതും കാര്യക്ഷമത കൂടിയതുമായ റോക്കറ്റ് സ്റ്റൗവുകൾ പലയിടത്തും പരീക്ഷിക്കുന്നുണ്ട്.
ലളിതമായ ഭക്ഷണ ഇനങ്ങൾ മാത്രമാണ് ഗ്രാമീണ ഹോട്ടലുകളിൽ തയാറാക്കുന്നത്.
കരിഞ്ചന്ത വിപണിയും സജീവമാണ്. വാണിജ്യ സിലിണ്ടറുകൾക്ക് ഏകദേശം 3,100 രൂപയാണ് വിലയെങ്കിലും കരിഞ്ചന്തയിൽ ഇവ 4,000 രൂപ മുതൽ 7,000 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്.
ഹോട്ടലുകൾ നിയമവിരുദ്ധമായി ഗാർഹിക സിലിണ്ടറുകൾ ഉപയോഗിക്കുന്നുണ്ടോയെന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

