ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ആക്രമണസമയത്ത് താൻ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മാർച്ച് ഒന്നിനാണ് ഖമനെയിയുടെ മരണം ഔദ്യോഗികമായി ഇറാൻ സ്ഥിരീകരിച്ചത്.
ലെബനൻ ആസ്ഥാനമായുള്ള മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അബ്ബാസ് അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. ജനീവയിലെ നയതന്ത്ര ചർച്ചകൾക്ക് ശേഷം ശനിയാഴ്ച രാവിലെ ഒൻപതുമണിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് താൻ ഖമനെയിയുടെ ഓഫീസിൽ എത്തിയത്.
താൻ കെട്ടിടത്തിനുള്ളിൽ നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. “സയ്യിദ് അലി ഖമനെയി രക്തസാക്ഷിത്വം വരിക്കുന്ന ആ നിമിഷം ഞാൻ ഓഫീസിൽ ഉണ്ടായിരുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് പുറത്തേക്ക് വരുമ്പോൾ, എൻ്റെ മുഴുവൻ ചിന്തയും അദ്ദേഹം ആക്രമിക്കപ്പെട്ടോ എന്നായിരുന്നു”- അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ആക്രമണ ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിൽ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്യോഗസ്ഥർ ഖമനെയിയോട് അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ, ഇറാനിലെ ജനങ്ങൾ സുരക്ഷിതരാകാതെ താൻ സുരക്ഷിത സ്ഥാനത്തേക്ക് മാറില്ലെന്ന കടുത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങളുടെ ഹൃദയം കീഴടക്കിയ നേതാവായിരുന്നു അദ്ദേഹമെന്നും മരണം വരെ അദ്ദേഹം ഭരണപരമായ നിർദേശങ്ങൾ നൽകിയിരുന്നുവെന്നും അരാഗ്ചി അനുസ്മരിച്ചു.
അതേസമയം, ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ കർശന മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ഏതെങ്കിലും സാഹചര്യത്തിൽ യുഎസ് സൈനിക താവളങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

