കോഴിക്കോട് ∙ യുദ്ധം കാരണം വിമാനസർവീസുകൾ മുടങ്ങിയതോടെ സഹോദരനെ അവസാനമായി ഒരു നോക്കു കാണാൻ പ്രസുലാലിന് എത്താനായില്ല; ശ്യാംലാലിന് അന്തിമോപചാരമേകി ബന്ധുക്കളും നാട്ടുകാരും. കഴിഞ്ഞ ദിവസം നല്ലളത്തു കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ച ഫാറൂഖ് കോളജ് മേലേവാരം കളിപ്പറമ്പ് പാറപ്പുറവൻ ശ്യാംലാലിന്റെ (വാവുട്ടി) സംസ്കാരമാണ് ഇന്നലെ രാവിലെ നടത്തിയത്.
ശ്യാംലാലിന്റെ സഹോദരൻ പ്രസുലാലും ഭാര്യ ഹർഷയും അയർലൻഡിലാണു ജോലി ചെയ്യുന്നത്. അപകടവിവരം അറിഞ്ഞ് പ്രസുലാൽ അയർലൻഡിൽനിന്നു യാത്ര പുറപ്പെട്ടു.
ഫ്രാൻസ് വരെയെത്തിയ പ്രസുലാലിന് ഇസ്രയേൽ–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ റദ്ദാക്കിയതോടെ മടങ്ങിപ്പോകേണ്ടി വന്നു. ഈ വിവരം ലഭിച്ചതോടെയാണു ഇന്നലെ രാവിലെ സംസ്കാരം നടത്താൻ കുടുംബം തീരുമാനിച്ചത്.
മെഡിക്കൽ കോളജിൽനിന്ന് മൃതദേഹം ഇന്നലെ രാവിലെ 9ന് കളിപ്പറമ്പിലെ വീട്ടിലെത്തിച്ചു.
സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ ഒട്ടേറെപ്പേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. 10.30ന് ഗോതീശ്വരം ശ്മശാനത്തിൽ സംസ്കാരം നടത്തി.
8 മാസം ഗർഭിണിയായ ഭാര്യ സ്വാതിയെ രണ്ടാഴ്ച മുൻപാണ് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുന്ന ചടങ്ങുകൾ നടന്നത്. ടാറ്റാ എലക്സിയിലെ സ്പെഷലിസ്റ്റ് സോഫ്റ്റ്വെയർ എൻജിനീയറായിരുന്നു ശ്യാംലാൽ.
ശനിയാഴ്ച പുലർച്ചെ സംസ്ഥാന പാതയിൽ നല്ലളം പികെ സ്റ്റീലിനു സമീപത്തുണ്ടായ അപകടത്തിലാണു ശ്യാംലാലും 3 സുഹൃത്തുക്കളും മരിച്ചത്. നിയന്ത്രണം വിട്ട
കാർ ലോറിയിലിടിച്ചാണ് അപകടം. കാർ ഓടിച്ചിരുന്ന പന്തീരാങ്കാവ് കൊടൽനടക്കാവ് പടിഞ്ഞാത്ത് മീത്തൽ ദിജിൻ (33) ഗുരുതര പരുക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഫാറൂഖ് കോളജ് സ്വദേശികളായ മേലേവാരം അമ്പാടിയിൽ കളിപ്പറമ്പിൽ കെ.അജീഷ് (മുത്തു–35), നന്മയിൽ കളിപ്പറമ്പിൽ വിമൽകുമാർ(36), രാമനാട്ടുകര സേവാമന്ദിരം സ്കൂളിനു സമീപം പരിയാപുരത്ത് ദിനിൽ(31)എന്നിവരാണ് മരിച്ച മറ്റുള്ളവർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

