കോഴിക്കോട് ∙ കോരപ്പുഴയിൽ ഡ്രജിങ് പുനരാരംഭിച്ചതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളിൽനിന്നും നാട്ടുകാരിൽ നിന്നും എതിർപ്പുയർന്നതിനെ തുടർന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് എന്നിവരുടെ നേതൃത്വത്തിൽ കലക്ടറുടെ ചേംബറിൽ യോഗം ചേർന്നു. ഡ്രജിങ്ങുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കാനും ഫെബ്രുവരി 21നകം റിപ്പോർട്ട് സമർപ്പിക്കാനും കലക്ടർക്ക് മന്ത്രി നിർദേശം നൽകി.
റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ പ്രവൃത്തി നിർത്തിവയ്ക്കാൻ യോഗത്തിൽ തീരുമാനമായി. മത്സ്യത്തൊഴിലാളികൾക്ക് പ്രവേശനം ഇല്ലെന്ന് കാണിച്ച് സ്ഥാപിച്ച ബോർഡ് ഉടൻ നീക്കാൻ നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.
അമിതമായി മണൽ നീക്കൽ, രാത്രി മണൽ കൊണ്ടുപോകൽ, ചെളി നീക്കം ചെയ്യാതിരിക്കൽ, ചെളി പ്രദേശത്തു തന്നെ കുഴിച്ചുമൂടൽ, പ്രദേശത്തെ കിണറുകളിലെ വെള്ളം വറ്റൽ, ഉപ്പുവെള്ളം രൂപപ്പെടൽ തുടങ്ങിയ ആശങ്കകൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കൗൺസിലർമാരും യോഗത്തിൽ ഉന്നയിച്ചു.
വെള്ളം കെട്ടിക്കിടക്കാതെ കടലിലേക്ക് ഒഴുകിപ്പോകാൻ കോരപ്പുഴ മുതൽ അഴിമുഖം വരെ അടിഞ്ഞുകൂടിയ എക്കൽ, മണൽ എന്നിവ നീക്കം ചെയ്ത് കോരപ്പുഴയ്ക്ക് ആഴം കൂട്ടുന്ന ഡ്രജിങ് 2022 ലാണ് ആരംഭിച്ചത്. സമുദ്ര നിരപ്പിൽനിന്ന് മൂന്നര മീറ്റർ ആഴത്തിലും 100-140 മീറ്റർ വീതിയിലും അഴിമുഖത്തു നിന്ന് കിഴക്കോട്ട് 1600 മീറ്റർ നീളത്തിലുമാണ് ഡ്രജിങ് നടത്തുന്നത്.
മഴ ആരംഭിക്കുന്നത് വരെ ഡ്രജിങ് നടന്നിരുന്നു.
അനുകൂല കാലാവസ്ഥയായതിനാൽ പ്രവൃത്തി പുനരാരംഭിച്ചതോടെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും തീരസംരക്ഷണ സമിതി അംഗങ്ങളും എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് യോഗം ചേർന്നത്. യോഗത്തിൽ അസി.
കലക്ടർ ഡോ. എസ്.മോഹനപ്രിയ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

