ഒറ്റപ്പാലം ∙ തൃക്കങ്ങോട്ട് സ്കൂൾ വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോയുടെ ടയർ കയറി സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. ഡ്രൈവറും 5 വിദ്യാർഥികളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഓട്ടോറിക്ഷയ്ക്കും കാര്യമായ കേടുപാടുകളില്ല.തൃക്കങ്ങോട് വിവേകാനന്ദ – ചാത്തൻപറമ്പ് റോഡിൽ ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു സ്ഫോടനം. മനിശ്ശേരി എയുപി സ്കൂളിലെ വിദ്യാർഥികളുമായി പോവുകയായിരുന്നു ഓട്ടോറിക്ഷ.
പിൻചക്രത്തിനു സമീപമായിരുന്നു പൊട്ടിത്തെറി. മറ്റൊരു വാഹനത്തിനു കടന്നുപോകാൻ ഓട്ടോറിക്ഷ ഒതുക്കിയപ്പോഴാണു സ്ഫോടനമുണ്ടായത്.
ഉഗ്രശബ്ദമായിരുന്നെന്നും എന്താണു സംഭവിച്ചതെന്നു വ്യക്തമല്ലെന്നും ഡ്രൈവർ രാധാകൃഷ്ണൻ പറഞ്ഞു.
വലിയ ശബ്ദം കേട്ടെന്നു നാട്ടുകാരും പറയുന്നു. കാട്ടുപന്നികളെ പിടികൂടാൻ പാതയോരത്ത് ഉപേക്ഷിച്ച പന്നിപ്പടക്കമാണു പൊട്ടിത്തെറിച്ചതെന്നു സംശയമുണ്ടെങ്കിലും ഇതു പൊലീസ് പാടേ തള്ളുകയാണ്.
പ്രാഥമിക പരിശോധനയിൽ പന്നിപ്പടക്കത്തിന്റെ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.കൂടുതൽ പരിശോധനകൾക്കായി ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും ശാസ്ത്രീയ പരിശോധനാ വിഭാഗങ്ങളും സ്ഥലത്തെത്തുമെന്നു പൊലീസ് പറഞ്ഞു.
നാലു വർഷത്തിനിടെ 4 സ്ഫോടനങ്ങൾ
ഒറ്റപ്പാലം∙ മേഖലയിൽ സ്ഫോടനങ്ങൾ ആവർത്തിക്കുന്നു. ഇന്നലെ തൃക്കങ്ങോട്ട് സംഭവിച്ചതുൾപ്പെടെ 4 വർഷത്തിനിടെ 4 സ്ഫോടനങ്ങളാണു പൊലീസ് സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്തത്.
ഒരു കേസിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
വരോട് വീട്ടാമ്പാറയിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ചു പതിനൊന്നുകാരന്റെ കാലിനു ഗുരുതരമായി പരുക്കേറ്റ് കൃത്യം ഒരു മാസം പിന്നിടുന്ന ദിവസമാണ് തൃക്കങ്ങോട്ട് പൊട്ടിത്തെറിയുണ്ടായത്. തൃക്കങ്ങോട്ടേതു പന്നിപ്പടക്കമാണെന്ന സംശയം പൊലീസ് തള്ളുന്നുണ്ടെങ്കിലും പൊട്ടിത്തെറിച്ചത് എന്താണെന്നു വ്യക്തമായിട്ടില്ല.
മറ്റു മൂന്നു കേസുകളിലും സ്ഫോടക വസ്തു പന്നിപ്പടക്കമാണെന്നു സ്ഥിരീകരിച്ചതാണ്. 2022 ഓഗസ്റ്റ് 22നാണ് ആദ്യ സംഭവം.
ഒറ്റപ്പാലം പത്തൊൻപതാം മൈലിലെ ഹൗസിങ് ബോർഡ് കോളനിയിൽ പുല്ലു വെട്ടുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലുറപ്പ് തൊഴിലാളിയുടെ കൈയ്ക്കു ഗുരുതരമായി പരുക്കേറ്റു.
നാൽപതുകാരിയുടെ ഇടതു കൈവിരലുകൾക്കായിരുന്നു പരുക്ക്. പന്നിപ്പടക്കത്തിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ പൊലീസ് സ്ഥലത്തു നിന്നു കണ്ടെത്തുകയും ചെയ്തു.
2023 ഒക്ടോബർ 24ന് അമ്പലപ്പാറ അറവക്കാട്ട് പന്നിപ്പടക്കം പൊട്ടിത്തെറിച്ചു പശുവിന്റെ മുഖം തകർന്നു.
കഴിഞ്ഞ മാസം നാലിനാണു വരോട് വീട്ടാമ്പാറയിൽ പതിനൊന്നുകാരന്റെ കാലിനു പരുക്കേറ്റ പൊട്ടിത്തെറിയുണ്ടായത്. കാട്ടുപന്നികളെ പിടിക്കാനുള്ള സാമൂഹികവിരുദ്ധ പ്രവർത്തനമാണിതെന്നു വ്യക്തമാണെന്നിരിക്കെ, വനം വകുപ്പിന്റെ ഭാഗത്തു നിന്ന് അന്വേഷണമോ നടപടിയോ ഉണ്ടാകുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

