മണ്ണാർക്കാട്∙ കുമരംപുത്തൂർ പഞ്ചായത്തിലെ ചങ്ങലീരി മോതിക്കലിൽ വീടിന്റെ സിറ്റൗട്ടിൽ യുവാവിനു നേരെ കാട്ടുപന്നി ആക്രമണം. പരുക്കേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോതിക്കൽ ഇടിഞ്ഞാടി ഭാഗത്തെ വെള്ളാഞ്ചീരി അഷറഫിന്റെ മകൻ മുസഫിറിനാണ് (20) പരുക്കേറ്റത്. ജോലിക്കു പോകാനായി പിതാവ് അഷറഫിനൊപ്പം വീടിന്റെ സിറ്റൗട്ടിലേക്ക് ഇറങ്ങിയ മുസഫറിനെ പന്നി ആക്രമിക്കുകയായിരുന്നു.
പന്നിയുടെ തേറ്റ തട്ടി കാൽമുട്ടിനു പരുക്കേറ്റു. ഉടൻ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കൂടുതൽ പരുക്കേറ്റില്ല. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. രാത്രിയും പകലും ഭേദമില്ലാതെ പന്നിക്കൂട്ടം ഓടിനടക്കുകയാണ്.
രാവിലെ മദ്രസകളിലേക്കും ട്യുഷൻ ക്ലാസുകളിലേക്കും പോകുന്ന വിദ്യാർഥികളും ടാപ്പിങ്ങിനും നടക്കാനും പോകുന്നവരുമെല്ലാം കാട്ടുപന്നി ആക്രമണ ഭീതിയിലാണ്.
രാത്രി ഏഴ് മണി കഴിയുമ്പോഴേക്ക് വീട്ടുമുറ്റങ്ങളിൽ പന്നിക്കൂട്ടം എത്തുന്നുണ്ട്. രാത്രിയും രാവിലെയും ഭയന്നാണ് ആളുകൾ വീടുകൾക്ക് പുറത്തിറങ്ങുന്നത്.
പ്രദേശത്തെ തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടിത്തെളിക്കാൻ സ്ഥലം ഉടമകൾക്ക് നിർദേശം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പന്നികളെ വെടിവച്ച് കൊല്ലാൻ അടിയന്തര നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഭരണ സമിതി തയാറാവണമെന്ന് മോതിക്കൽ വാർഡംഗം കെ.ഷമീറ അഷറഫ് ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

