പാലക്കാട് ∙ വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ പണം തട്ടാൻ ശ്രമിച്ചവരെ ‘വെള്ളം കുടിപ്പിച്ച്’ റിട്ട. സൈനിക ഉദ്യോഗസ്ഥൻ.
അകത്തേത്തറ സ്വദേശി സി.വി.രാധാകൃഷ്ണനാണ് തട്ടിപ്പിനു ശ്രമിച്ചവർക്കു ‘ഒറിജിനൽ പൊലീസിനെ’ കാണിച്ചു കൊടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണു രാധാകൃഷ്ണന്റെ വാട്സാപ്പിലേക്ക് വിഡിയോ കോൾ ആദ്യം വന്നത്.
മുംബൈ പൊലീസ് ആസ്ഥാനത്തു നിന്ന് ഐജി സംസാരിക്കുമെന്നു പറഞ്ഞ് ആദ്യം വിളിച്ചത് ഒരു സ്ത്രീയായിരുന്നു. പിന്നീട് പൊലീസ് യൂണിഫോം ധരിച്ച ഒരു യുവാവ് ഐജി ആണെന്നു വിശേഷിപ്പിച്ച് ഭീഷണിയിലേക്കു കടന്നു.
പഹൽഗാമിൽ അറസ്റ്റിലായ ഭീകരർ ഇദ്ദേഹത്തിന്റെ ആധാർ ഉപയോഗിച്ചു സിം എടുത്തിട്ടുണ്ടെന്നും ഇതിനെതിരെ കേസെടുത്തിട്ടുണ്ടെന്നും തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി.
രാധാകൃഷ്ണന്റെ ആധാർ നമ്പറും ഇവർ പറഞ്ഞു. പിന്നീട് ആധാർ, പാൻകാർഡ്, ബാങ്ക് വിവരങ്ങൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു.
ഭയന്ന രാധാകൃഷ്ണൻ വിവരങ്ങൾ അയച്ചുകൊടുത്തു. പിന്നീട് സിബിഐ, എൻഐഎ ഉദ്യോഗസ്ഥരാണെന്നു പരിചയപ്പെടുത്തിയും തട്ടിപ്പുകാർ മാറിമാറി സംസാരിച്ചു.
അടച്ചിട്ട മുറിയിൽ സംസാരിക്കണമെന്നും ഭാര്യയോടു പോലും ഇക്കാര്യം പറയരുതെന്നും മുന്നറിയിപ്പു നൽകി.
ഹിന്ദിയിലായിരുന്നു സംഭാഷണം.
തുടർന്ന് കേസിൽ നിന്ന് ഒഴിവാക്കാൻ ഒന്നര ലക്ഷം രൂപ നിക്ഷേപിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ രാധാകൃഷ്ണൻ മക്കളെ ഫോണിൽ ബന്ധപ്പെട്ട് കാര്യം പറഞ്ഞു. സംഭവം തട്ടിപ്പാണെന്നും ഭയക്കേണ്ടതില്ലെന്നും അവരാണ് ഉപദേശം നൽകിയത്. ഹേമാംബിക നഗർ പൊലീസിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിഡിയോ കോൾ കട്ട് ചെയ്യാതെ സ്റ്റേഷനിലേക്കെത്താൻ ആവശ്യപ്പെട്ടു. പൊലീസിനെ കണ്ടതോടെ തട്ടിപ്പുകാർ കോൾ കട്ട് ചെയ്തു മുങ്ങി.
പണം നഷ്ടപ്പെടാത്തതിനാലും പരാതിയില്ലാത്തതിനാലും കേസെടുത്തിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

