കൊട്ടാരക്കര ∙ സോളർ പീഡനക്കേസിലെ പരാതിക്കാരി പത്തനംതിട്ട ജില്ലാ ജയിലിൽവച്ചെഴുതിയ കത്തിൽ 21 പേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അന്നു പത്തനംതിട്ട
ജയിൽ സൂപ്രണ്ടായിരുന്ന വിശ്വനാഥ കുറുപ്പിന്റെ നിർണായക മൊഴി. പരാതിക്കാരിയും മന്ത്രി കെ.ബി.ഗണേഷ്കുമാറും പ്രതികളായ സോളർ ഗൂഢാലോചനക്കേസ് പരിഗണിക്കുന്ന കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മുൻപാകെയാണു മൊഴി നൽകിയത്.
സാമ്പത്തിക കുറ്റകൃത്യം ആരോപിച്ചാണ് 2013 ജൂലൈ 3ന് പെരുമ്പാവൂർ പൊലീസ് പരാതിക്കാരിയെ അറസ്റ്റ് ചെയ്തത്.
പിന്നീടു പത്തനംതിട്ട ജയിലിലാക്കി.
ദേഹപരിശോധന നടത്തിയപ്പോൾ 21 പേജുള്ള കത്ത് ലഭിച്ചെന്നാണു ജയിൽ രേഖയിലുള്ളത്. ഈ കത്ത് അവരെ തിരിച്ചേൽപിച്ചു.
24ന് ഇവരുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ പത്തനംതിട്ട ജയിലിൽ എത്തി അധികൃതരുടെ സാന്നിധ്യത്തിൽ കത്ത് ഏറ്റുവാങ്ങി.
കത്തിന് 21 പേജുകൾ ഉണ്ടെന്നു വ്യക്തമാക്കി ഫെനി ജയിൽ സൂപ്രണ്ട് വിശ്വനാഥ കുറുപ്പിനു കൈപ്പറ്റ് രസീത് നൽകുകയും ചെയ്തു. ഈ രസീത് കോടതിയിൽ ഹാജരാക്കിയിരുന്നു.
ഇതു സ്ഥിരീകരിക്കുന്ന മൊഴിയാണു വിശ്വനാഥ കുറുപ്പ് നൽകിയത്.
പരാതിക്കാരി സോളർ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ നാല് പേജ് കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചന ആരോപിച്ചു സുധീർ ജേക്കബ് ഫയൽ ചെയ്ത ഹർജിയാണു കൊട്ടാരക്കര കോടതി പരിഗണിക്കുന്നത്. പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയ കോടതി കേസെടുക്കുകയായിരുന്നു.
21 പേജുള്ള കത്താണ് എഴുതി നൽകിയതെന്നും എന്നാൽ 25 പേജുള്ളതാണു സോളർ കമ്മിഷനിൽ ഹാജരാക്കിയതെന്നുമാണു പരാതി.
കൂട്ടിച്ചേർത്ത 4 പേജുകളിൽ മുൻ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കെതിരായ ആരോപണങ്ങളാണുള്ളത്. കേസ് അടുത്തമാസം 29ന് പരിഗണിക്കും.
സുധീർ ജേക്കബ് അഭിഭാഷകനായ ജോളി അലക്സ് മുഖേനയാണു ഹർജി നൽകിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

