
ഫറോക്ക് ∙ പാവപ്പെട്ട രോഗികൾക്കു മെച്ചപ്പെട്ട
ആരോഗ്യ ചികിത്സ ഉറപ്പാക്കാൻ ഫറോക്ക് ഗവ.താലൂക്ക് ആശുപത്രിയിൽ നിർമിച്ച പുതിയ കെട്ടിടസമുച്ചയം 31നു മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. രാവിലെ 10നു നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വീണാ ജോർജ്, പി.എ.മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും.
കിഫ്ബി ഫണ്ടിൽ 23.5 കോടി രൂപ ചെലവിട്ടാണ് 4 നിലകളിലായി 103 കിടക്കകളുള്ള ആശുപത്രി സമുച്ചയം നിർമിച്ചിരിക്കുന്നത്. 47,806 ചതുരശ്ര അടി വിസ്തൃതിയാണുള്ളത്.
പൊതുമേഖലാ സ്ഥാപനമായ വാപ്കോസിന്റെ നേതൃത്വത്തിലാണു നിർമാണം പൂർത്തിയാക്കിയത്.
ആവശ്യമായ ചികിത്സാ ഉപകരണങ്ങൾ ഇതിനകം എത്തിച്ചു തുടങ്ങിയിട്ടുണ്ട്.പൂർണമായും ഹരിതചട്ടം പാലിച്ച് ഭിന്നശേഷി സൗഹൃദമായി നിർമിച്ച ആശുപത്രിയിൽ വിപുലമായ പാർക്കിങ് സൗകര്യവും ഒരുക്കുന്നുണ്ട്. പരിസരം ലാൻഡ്സ്കേപിങ് നടത്തി മോടിപിടിപ്പിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്.
മാലിന്യ സംസ്കരണത്തിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയ ആശുപത്രിയിൽ മലിനജല ശുദ്ധീകരണ സംവിധാനവും നിർമിച്ചു.
ഫറോക്ക്, രാമനാട്ടുകര നഗരസഭകൾ, കോർപറേഷൻ ചെറുവണ്ണൂർ, ബേപ്പൂർ മേഖല, കടലുണ്ടി, ചേലേമ്പ്ര, ചെറുകാവ്, വാഴയൂർ, വള്ളിക്കുന്ന് പഞ്ചായത്തുകളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് രോഗികൾ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുന്നതോടെ ജനങ്ങൾക്ക് ആരോഗ്യ സേവനം കൂടുതൽ ഫലപ്രദമാകുംഎല്ലാ വിഭാഗം വിദഗ്ധ ഡോക്ടർമാരുടെയും സേവനവും ലഭ്യമാകുമെന്നത് പാവപ്പെട്ട
രോഗികൾക്ക് ഗുണകരമാണ്. കൂടാതെ ആർദ്രം പദ്ധതി വിഭാവനം ചെയ്യുന്ന സമഗ്ര ആരോഗ്യ പരിരക്ഷ എല്ലാവർക്കും ഉറപ്പാക്കാനുമാകും.
ഒപി വിഭാഗം, എമർജൻസി, മൈനർ ഓപ്പറേഷൻ തിയറ്റർ, ട്രോമാകെയർ യൂണിറ്റ്, എക്സ്റേ, സ്കാനിങ്, ഫാർമസി എന്നിവ പുതിയ കെട്ടിടത്തിന്റെ താഴെ നിലയിൽ പ്രവർത്തിക്കും.ആധുനിക ലബോറട്ടറി, സ്റ്റാഫ് മുറി, കഫെറ്റീരിയ, അൾട്രാ സൗണ്ട് സ്കാനിങ് എന്നിവ ഒന്നാം നിലയിലാണ് സജ്ജീകരിക്കുന്നത്.40 കിടക്കകളുള്ള പുരുഷൻമാരുടെ പ്രധാന വാർഡ് രണ്ടാം നിലയിലും 39 കിടക്കകളുള്ള വനിതാ വാർഡ് മൂന്നാം നിലയിലുമാണു ക്രമീകരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]