
മാനന്തവാടിയിൽ റിങ് റോഡ് വരും; കിഫ്ബി ധനസഹായത്തോടെ 28 കോടി ചെലവിൽ പാലവും റോഡും നിർമിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാനന്തവാടി ∙ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി റിങ് റോഡ് ഒരുങ്ങുന്നു. കിഫ്ബി ധനസഹായത്തോടെ 28 കോടി രൂപ ചെലവിലാണ് പാലവും റോഡും നിർമിക്കുന്നത്. വാഹനത്തിരക്ക് കുറയ്ക്കാനും പട്ടണത്തിന്റെ മുഖഛായ മാറ്റാൻ ഉതകുന്നതുമായ വിധത്തിലാണ് പുതിയ റിങ് റോഡ് പദ്ധതി. റോഡ് പൂർത്തിയാകുന്നതോടെ മാനന്തവാടി മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡായും ഇത് മാറും.
കണിയാരം പാലാക്കുളി ജംക്ഷനിൽ നിന്ന് ആരംഭിച്ച് കനാൽ റോഡ് വഴി ചെറുപുഴ ചൂട്ടക്കടവ് മുത്തുപ്പിള്ള കവലയിൽ എത്തും. അവിടെ നിന്നു പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിലൂടെ എടവക പഞ്ചായത്തിലെ അഗ്രഹാരത്ത് പ്രവേശിച്ച് പാണ്ടിക്കടവ് വരെ എത്തുന്ന തരത്തിലാണ് റിങ് റോഡ്. കേരള റോഡ് ഫണ്ട് ബോർഡിനാണ് (കെആർഎഫ്ബി) നിർമാണ ചുമതല.
18 മാസമാണ് നിർമാണ കാലാവധി. പാലാക്കുളി മുതൽ ചെറുപുഴ വരെ 1.4 കിലോമീറ്ററും ചൂട്ടക്കടവ് മുതൽ പാണ്ടിക്കടവ് ജംക്ഷൻ വരെ 1.525 കിലോമീറ്ററും ഉൾപ്പെടെ 3 കിലോമീറ്റർ റോഡും 154 മീറ്റർ പാലവുമാണ് നിർമിക്കുന്നത്. 10 മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തിലാണു നിർമാണം. ആവശ്യമായ ചാലുകൾ, കലുങ്കുകൾ, നടപ്പാത എന്നിവയും ഒരുക്കും.
ഇത് സംബന്ധിച്ച ജനങ്ങളുടെ യോഗം മാനന്തവാടി നഗരസഭയിലെ ചൂട്ടക്കടവ് ഇഎംഎസ് ഗ്രന്ഥാലയത്തിലും എടവക പഞ്ചായത്തിലെ അഗ്രഹാരത്തും മന്ത്രി ഒ.ആർ. കേളുവിന്റെ അധ്യക്ഷതയിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭാ കൗൺസിലർ ഷൈനി ജോർജ്, എടവക പഞ്ചായത്ത് അംഗം മിനി തുളസീധരൻ, കെആർഎഫ്ഇ എക്സിക്യുട്ടീവ് എൻജിനീയർ കെ.ബൈജു, അസി.എൻജിനീയർ നീതു തുടങ്ങിയവർ പ്രസംഗിച്ചു.