
കുഞ്ഞു ‘നിധി’ മടങ്ങുന്നു, ജാർഖണ്ഡിലേക്ക്; ജൂലൈ ഏഴിന് ട്രെയിനിൽ യാത്ര തിരിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ഹൃദയത്തോടു ചേർത്തു പിടിച്ചു കേരളം പകർന്നു നൽകിയ സ്നേഹവുമായി കുഞ്ഞു ‘നിധി’ ജൂലൈ ഏഴിനു ജാർഖണ്ഡിലേക്കു മടങ്ങും. ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ജാർഖണ്ഡ് ശിശുക്ഷേമ സമിതിക്കു കൈമാറാൻ എറണാകുളം ജില്ല ശിശുക്ഷേമ സമിതി നേരത്തേ തീരുമാനിച്ചിരുന്നു. യാത്രയ്ക്കായി ട്രെയിനിൽ ‘കൺഫേംഡ്’ ടിക്കറ്റ് ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു അധികൃതർ.
കുഞ്ഞിനെ ജാർഖണ്ഡ് സിഡബ്ല്യുസിക്കു കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ല ശിശു സംരക്ഷണ ഓഫിസർ കെ.എസ്. സിനിക്കും സ്പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റിനും ജില്ല ശിശുക്ഷേമ സമിതി നിർദേശങ്ങൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളത്തു നിന്നുള്ള സംഘം ജാർഖണ്ഡിലെത്തി കുഞ്ഞിനെ അവിടത്തെ സിഡബ്ല്യുസി അധികൃതർക്കു കൈമാറും. ചികിത്സയ്ക്കു ശേഷം ആരോഗ്യവതിയായ കുഞ്ഞ് ഇപ്പോൾ ജില്ലയിലെ ശിശുഭവനിലാണു കഴിയുന്നത്.
കോട്ടയത്തെ ഫിഷ്ഫാമിൽ ജോലി ചെയ്യുകയായിരുന്ന ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വർ– രഞ്ജിത ദമ്പതികൾക്ക് ജനുവരി 29നാണു എറണാകുളം ജനറൽ ആശുപത്രിയിൽ പെൺകുഞ്ഞ് പിറന്നത്. പൂർണ വളർച്ചയെത്താത്ത കുഞ്ഞിനെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ ശേഷം ആരോടും പറയാതെ ദമ്പതികൾ ജാർഖണ്ഡിലേക്കു പോകുകയായിരുന്നു.
ഒറ്റയ്ക്കായ കുഞ്ഞിനെ കുറിച്ചുള്ള മനോരമ വാർത്തയെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെട്ടു കുഞ്ഞിന്റെ ചികിത്സ എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞിനെ സർക്കാർ ഏറ്റെടുത്തു ‘നിധി’ എന്നു പേരിട്ടു. പൊലീസ് അന്വേഷണത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ ജാർഖണ്ഡിൽ നിന്നു കണ്ടെത്തുകയും തുടർന്ന് അവർ കുഞ്ഞിനെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സിഡബ്ല്യുസി അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളുടെ അപേക്ഷയിൽ ഇനി ജാർഖണ്ഡ് സിഡബ്ല്യുസി തീരുമാനമെടുക്കും. കുഞ്ഞിന്റെ പൂർണ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടിയാണു കുഞ്ഞിനെ മാതാപിതാക്കൾക്കു കൈമാറുന്നതിനു പകരം ജാർഖണ്ഡ് സിഡബ്ല്യുസിക്കു കൈമാറാൻ അധികൃതർ തീരുമാനിച്ചത്.