
‘പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങൾ; ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയക്കില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ അഹമ്മദാബാദിൽ തകർന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയക്കില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ബ്ലാക്ക് ബോക്സുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്. ബ്ലാക്ക് ബോക്സ് ഇന്ത്യയിൽ തന്നെയുണ്ട്. നിലവിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ബ്ലാക്ക് ബോക്സ് പരിശോധിക്കുകയാണെന്നും റാം മോഹൻ നായിഡു പറഞ്ഞു.
ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയച്ചു പരിശോധന നടത്തിയേക്കുമെന്നു നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. അത്തരം വാർത്തകളെ തള്ളിയാണു വ്യോമയാന മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. വാഷിങ്ടനിലെ നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിലേക്കു ബ്ലാക്ക് ബോക്സ് അയച്ചേക്കുമെന്നായിരുന്നു വിവരം. ബ്ലാക്ക് ബോക്സ് യുഎസിലേക്ക് അയച്ചാൽ, എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഒരു സംഘവും അങ്ങോട്ടേക്കു പോകുമെന്നു വാർത്തകൾ പ്രചരിച്ചിരുന്നു.
അപകടത്തെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ ബ്ലാക്ക് ബോക്സിൽ നിന്നാണ് ലഭിക്കുന്നത്. ഫ്ലൈറ്റ് ഡേറ്റ റിക്കോർഡർ, കോക്പിറ്റ് വോയ്സ് റിക്കോർഡർ എന്നീ ഭാഗങ്ങൾ അടങ്ങിയതാണു ബ്ലാക്ക് ബോക്സ്. വിമാനത്തിന്റെ ഉയരം, വേഗം തുടങ്ങിയ കാര്യങ്ങൾ അടയാളപ്പെടുത്തുന്നതാണു ഫ്ലൈറ്റ് ഡേറ്റ റിക്കോർഡർ. എൻജിൻ പെർഫോമൻസ്, വിമാനപാത തുടങ്ങിയ വിവരങ്ങളും ഇതു 30 ദിവസത്തേക്കു രേഖപ്പെടുത്തിവയ്ക്കും. പൈലറ്റുമാരുടെ സംഭാഷണങ്ങളും മറ്റു ശബ്ദങ്ങളുമൊക്കെ റിക്കോർഡ് ചെയ്യുന്നതാണു കോക്പിറ്റ് വോയ്സ് റിക്കോർഡർ. അവസാന 2 മണിക്കൂറിലെ ശബ്ദങ്ങളാണ് ഇതിൽ രേഖപ്പെടുത്തപ്പെടുക.