
മാവൂർ റോഡിൽ ട്രാഫിക് പൊലീസും ഓട്ടോക്കാരും നേർക്കുനേർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ മാവൂർ റോഡിൽ കെഎസ്ആർടിസി ടെർമിനലിന് എതിർവശത്ത് ട്രാഫിക് പൊലീസും ഓട്ടോക്കാരും തമ്മിൽ തർക്കം. എതിർവശത്തു നിർത്തിയിട്ട ഓട്ടോറിക്ഷകൾ എടുത്തു മാറ്റാൻ പറഞ്ഞ ട്രാഫിക് പൊലീസ് ഇൻസ്പെക്ടറോട് കാരണം അന്വേഷിച്ച ഓട്ടോ ഡ്രൈവറുമായി ആണ് വാക്തർക്കം. വണ്ടി പരിശോധനയ്ക്കു തടസ്സം നിന്നതിനും ട്രാഫിക് സ്റ്റേഷനിലേക്കു മാറ്റാൻ പറഞ്ഞിട്ടു കേട്ടില്ലെന്ന കുറ്റവും ചുമത്തി പൊലീസ്, ഓട്ടോ ഡ്രൈവർ മാമുക്കോയയ്ക്കെതിരെ കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഓട്ടോ പിന്നീട് വിട്ടു നൽകി.ഇന്നലെ രാവിലെയായിരുന്നു സംഭവം. ഓട്ടോ എടുത്തു കൊണ്ടുപോകാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടപ്പോഴാണ് മാമുക്കോയ അവിടെ എത്തുന്നത്. ഇവിടെ വർഷങ്ങളായി സ്റ്റാൻഡ് ഉണ്ടെന്നും എന്തിനാണ് മാറ്റാൻ പറയുന്നതെന്നും ഓട്ടോ ഡ്രൈവർ ഇൻസ്പെക്ടറോട് ചോദിച്ചു. തുടർന്നാണ് ഉദ്യോഗസ്ഥനും മാമുക്കോയയും തമ്മിൽ തർക്കമുണ്ടായത്. ഈ സമയം മറ്റു ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ ഇടപെട്ട് പൊലീസ് ഉദ്യോഗസ്ഥനെ ശാന്തമാക്കി.
കൂടുതൽ പൊലീസുകാരോട് എത്താൻ നിർദേശിച്ചു. തുടർന്ന് മാമുക്കോയയുടെ ഓട്ടോയിൽ കയറി ഇരുന്ന് ഓട്ടോ സ്റ്റേഷനിലേക്ക് എടുക്കാൻ പറഞ്ഞു. മാമുക്കോയ ഇതെല്ലാം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. എന്തിനാണ് ഓട്ടോ സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതെന്നും ചെയ്ത കുറ്റം എന്താണെന്നും മാമുക്കോയ ഉദ്യോഗസ്ഥനോട് ചോദിച്ചു.പിന്നീട് മാമുക്കോയയുടെ ഓട്ടോ മാത്രം ഇവിടെ ഓടേണ്ടന്നും മറ്റുള്ളവർ ഓടിക്കോട്ടെയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞെങ്കിലും അതു പറ്റില്ലെന്നും ഓട്ടോ സർവീസ് നിർത്തുകയാണെന്നും പല ഓട്ടോക്കാരും പറഞ്ഞു. ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ എത്തി ഓട്ടോക്കാരുമായി സംസാരിച്ചു.വൈകിട്ട് സ്റ്റേഷനിൽ എത്താനും നിർദേശിച്ചു. തുടർന്നാണ് അറസ്റ്റ് നടപടികളുടെ ഭാഗമായി നോട്ടിസ് നൽകിയത്. ഇവിടെ 10 ഓട്ടോയിൽ കൂടുതൽ നിർത്താൻ പാടില്ലെന്നും കൂടൂതൽ വണ്ടി കണ്ടാൽ കസ്റ്റഡിയിൽ എടുക്കുമെന്നും ട്രാഫിക് പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. 2018ലെ ഹൈക്കോടതി ഉത്തരവു പ്രകാരം റോഡിൽ നിന്ന് ഒന്നര മീറ്റർ മാറി മാത്രമേ ഓട്ടോറിക്ഷ നിർത്താൻ പാടുള്ളു. ഇവിടെ റോഡിലാണ് ഓട്ടോ നിർത്തുന്നത്.സീബ്രാലൈനിൽ വണ്ടി നിർത്തരുതെന്നും നിർദേശിച്ചു. എസ്ഐക്ക് മുകളിലുള്ള ഉദ്യോഗസ്ഥനു വാഹനം പരിശോധിക്കാനും കസ്റ്റഡിയിൽ എടുക്കാനും അധികാരമുണ്ടെന്നും അതിനു ഓട്ടോ ഡ്രൈവർ എതിർത്തതിനാണ് നടപടി എടുത്തതെന്നും ഇൻസ്പെക്ടർ വിശദീകരിച്ചു.