
സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനെന്ന പേരിൽ അസമയത്ത് വീടിന്റെ വാതിലിൽ പൊലീസ് മുട്ടരുതെന്ന് ഹൈക്കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനെന്ന പേരിൽ പൊലീസ് അസമയത്ത് വീടിന്റെ വാതിലിൽ മുട്ടുന്നതും കടന്നുകയറുന്നതും ഹൈക്കോടതി വിലക്കി. താമസിക്കുന്ന കെട്ടിടം എന്നതിനുപരി വീടിനു വൈകാരികവും സാമൂഹികവുമായ തലമുണ്ടെന്നു പൊലീസ് ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നു ജസ്റ്റിസ് വി.ജി.അരുൺ നിർദേശിച്ചു. അവരവരുടെ വീട് ഓരോരുത്തർക്കും ക്ഷേത്രമോ കൊട്ടാരമോ പോലെയാണ്. അതിന്റെ പവിത്രത ഇത്തരം പ്രവൃത്തികളിലൂടെ കളങ്കപ്പെടുത്തരുതെന്നും കോടതി ഓർമിപ്പിച്ചു. കൊച്ചി മുണ്ടംവേലി സ്വദേശിക്കെതിരെ തോപ്പുംപടി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഉത്തരവ്.
റൗഡി പട്ടികയിലുള്ളവരുടെ രാത്രി പരിശോധന ഡ്യൂട്ടിയുടെ ഭാഗമായി ഏപ്രിൽ മൂന്നിനു എസ്ഐ സംഘവും പുലർച്ചെ 1.30 ന് ഹർജിക്കാരൻ വീട്ടിലുണ്ടോയെന്ന് ഉറപ്പാക്കാൻ വീട്ടിലെത്തിയെന്നും വാതിൽ തുറക്കാൻ നിർദേശിച്ചിട്ടും തുറന്നില്ലെന്നും അധിക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും കേസിലുണ്ട്. പോക്സോ കേസിൽ കുറ്റവിമുക്തനായയാളാണ് ഹർജിക്കാരൻ. തനിക്കെതിരെ വ്യാജ പോക്സോ കേസെടുത്തെന്ന പേരിൽ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകി. ഇതേത്തുടർന്നുള്ള വൈരാഗ്യം മൂലം തുടരെ കേസുകൾ റജിസ്റ്റർ ചെയ്തെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
കേരള പൊലീസ് നിയമപ്രകാരം ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥൻ നൽകുന്ന ‘നിയമപരമായ നിർദേശങ്ങൾ’ പാലിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നു കോടതി പറഞ്ഞു. എന്നാൽ സ്ഥിരം കുറ്റവാളിയുടെ വീട്ടു വാതിലിൽ അർധരാത്രി മുട്ടുന്നതും ഇറങ്ങിവരാൻ ആവശ്യപ്പെടുന്നതും നിയമപരമായ നിർദേശമല്ല. അതിനാൽ പൊലീസ് നിർദേശം പാലിച്ചില്ലെന്ന പേരിൽ കേരള പൊലീസ് നിയമപ്രകാരം ഹർജിക്കാരനെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്നു കോടതി പറഞ്ഞു. ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമുള്ള ആരോപണങ്ങളുടെ പേരിൽ അതുമായി ബന്ധപ്പെട്ട കുറ്റം ബാധകമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള അവകാശത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഉൾപ്പെടുന്നതാണെന്നും കോടതി വ്യക്തമാക്കി.