
സ്വപ്നങ്ങൾ ബാക്കിയാക്കി ആ യുവാക്കൾ യാത്രയായി; ആ ജീപ്പുകൾ ഹൈറേഞ്ച് നിവാസികൾക്ക് പേടിസ്വപ്നം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമളി∙ തമിഴ്നാട്ടിൽ നിന്ന് തൊഴിലാളികളെ കുത്തിനിറച്ച് അമിത വേഗത്തിൽ എത്തുന്ന ജീപ്പുകൾ എന്നും ഹൈറേഞ്ച് നിവാസികൾക്ക് പേടി സ്വപ്നമാണ്. ഇത്തരം യാത്രകളിൽ അനേകം അപകടങ്ങളുണ്ടായിട്ടും ഇവരെ നിയന്ത്രിക്കാൻ അധികൃതർ തയാറാകാത്തതിന്റെ പരിണതഫലമാണ് ചെല്ലാർകോവിൽ നടന്ന അപകടം. 2 യുവാക്കളുടെ ജീവൻ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തം നിയമലംഘനത്തിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കുമാണെന്ന് നാട്ടുകാർ പറയുന്നു.ജില്ലയിലെ ഏലത്തോട്ടങ്ങളിൽ പണിക്കായി ആയിരക്കണക്കിനു തൊഴിലാളികളാണ് തമിഴ്നാട്ടിൽ നിന്ന് ദിവസവും എത്തുന്നത്.
കുമളി, കമ്പംമെട്ട്, ബോഡിമെട്ട് അതിർത്തികളിലൂടെ എത്തുന്ന ജീപ്പുകളുടെ കൃത്യമായ കണക്ക് അധികൃതർക്കുമില്ല. ഒരു ജീപ്പിനുള്ളിൽ 20-25 തൊഴിലാളികളെ കുത്തിനിറച്ചാണ് കൊണ്ടുവരുന്നത്. പൊലീസ്, മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഈ നിയമ ലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്. ഒരു ജീപ്പിന് നിശ്ചിത തുക എല്ലാ മാസവും പൊലീസിനു കൃത്യമായി നൽകാറുണ്ടെന്ന് തൊഴിലാളികളെ എത്തിക്കുന്ന ഇടനിലക്കാർ പറയുന്നു. തൊഴിലാളി ക്ഷാമം കൃഷിയെ ബാധിക്കുമെന്നതിനാൽ സാധാരണക്കാരും ഈ നിയമലംഘനത്തിന് എതിരെ പ്രതികരിക്കാറില്ല. തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങളുടെ അമിത വേഗത്തിന് അറുതി വരുത്തണമെന്നാണ് സാധാരണ ജനങ്ങളുടെ ആവശ്യം.
സ്വപ്നങ്ങൾ ബാക്കിയാക്കി ആ യുവാക്കൾ യാത്രയായി
അണക്കര∙ ബിരുദ പഠനം എന്ന സ്വപ്നം ബാക്കിയാക്കിയാണ് ഷാനറ്റ് വിടവാങ്ങിയത്. പാലാ സെന്റ് തോമസ് കോളജിൽ ഡിഗ്രിക്ക് അഡ്മിഷൻ ലഭിച്ച ഷാനറ്റ് ജൂലൈ ഒന്നിന് കോളജിലേക്ക് പോകാനുള്ള തയാറെടുപ്പുകളെല്ലാം ചെയ്തിരുന്നു. പഠിച്ച് നല്ലൊരു ജോലി സമ്പാദിച്ച് മാതാപിതാക്കൾക്കു കരുതലാകണം എന്നതായിരുന്നു ഷാനറ്റിന്റെ ആഗ്രഹം. 3 മാസം മുൻപാണ് ഷാനറ്റിന്റെ അമ്മ ജിനു കുവൈത്തിൽ ജോലിക്കു പോയത്. എന്നാൽ അവിടെ എത്തിയപ്പോൾ പറഞ്ഞിരുന്ന ജോലിക്കു പകരം കഠിനമായ മറ്റു ജോലികളാണ് ചെയ്യേണ്ടി വന്നത്.അതോടെ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും അതിനു കഴിയാത്ത അവസ്ഥയിലാണ്.ജിനുവിനെ തിരികെ നാട്ടിൽ എത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു വീട്ടുകാരും ബന്ധുക്കളും.
അതിനിടെയാണ് ഈ ദാരുണ സംഭവം. പത്താം ക്ലാസിലും പ്ലസ്ടുവിനും നല്ല മാർക്ക് വാങ്ങി വിജയിച്ച ഷാനറ്റ് ഡിഗ്രി പഠനത്തിനു പണം കണ്ടെത്താൻ അണക്കരയിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു. ഇന്നലെയും പതിവുപോലെ ജോലിക്കു പോയ ഷാനറ്റ് ഉച്ചയ്ക്ക് ഊണുകഴിക്കാൻ പോയതിനിടെയാണ് അപകടത്തിൽപെട്ടത്.മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിന് തയാറെടുക്കുന്നതിനിടെയാണ് അലൻ ഷിബുവിനെ മരണം തട്ടിയെടുത്തത്. കുട്ടിക്കാനത്ത് കോളജ് അഡ്മിഷൻ ലഭിച്ചതിന്റെയും സൗദിയിൽ ജോലി ചെയ്യുന്ന അമ്മ ബീന ജൂലൈ 12ന് എത്തുന്നതിൻ്റെയും സന്തോഷത്തിലായിരുന്നു അലൻ.
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു
അണക്കര (ഇടുക്കി) ∙ ചെല്ലാർകോവിൽ – കൊച്ചറ റോഡിൽ ഗാന്ധിനഗറിനു സമീപം ബൈക്കും ജീപ്പും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു. ബൈക്ക് യാത്രികരായ അണക്കര കൊടുവേലിക്കുളത്ത് അലൻ കെ.ഷിബു (17), വെള്ളറയിൽ ഷാനറ്റ് ഷൈജു (17) എന്നിവരാണു മരിച്ചത്. ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം. ചെല്ലാർകോവിൽ ഭാഗത്തെ ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞു തൊഴിലാളികളുമായി കമ്പംമെട്ട് ഭാഗത്തേക്കു പോവുകയായിരുന്ന ജീപ്പാണ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ യുവാക്കൾ റോഡിലേക്കു തെറിച്ചുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ ഇരുവരും പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിനുള്ള തയാറെടുപ്പിലായിരുന്നു. വണ്ടൻമേട് പൊലീസ് കേസെടുത്തു. പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അലന്റെ പിതാവ്: ഷിബു. അമ്മ: ബീന. സഹോദരി: അക്സ. ഷാനറ്റിന്റെ പിതാവ്: ഷൈജു. അമ്മ: ജിനു. സഹോദരൻ: സിയോൺ.